കൊച്ചി: പ്രണയനൈരാശ്യത്തിൽ ആത്മഹത്യക്ക് ശ്രമിച്ച് കാമുകിയുടെ ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടിയ വിദ്യാർഥി അപകടനില തരണം ചെയ്തു. കൈഞരമ്പ് മുറിച്ചുള്ള ആത്മഹത്യശ്രമം ഇയാൾ വിഡിയോ കോളിലൂടെ തത്സമയം കാമുകിക്ക് കൈമാറി. ദൃശ്യങ്ങൾ കണ്ട് ഭയന്ന പെൺകുട്ടി വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതാണ് രക്തം വാർന്ന് അവശനിലയിലായ കാമുകന് രക്ഷയായത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ അപകടനില തരണം ചെയ്തതിനെത്തുടർന്ന് വ്യാഴാഴ്ച ഉച്ചയോടെ മാതാപിതാക്കക്കളെയും കൊളേജ് അധികൃതരെയും വിളിച്ചുവരുത്തി അവർക്കൊപ്പം വിട്ടയച്ചു. കോട്ടയത്തെ കൊളേജിലെ അവസാനവർഷ ബിരുദവിദ്യാർഥി കട്ടപ്പന സ്വദേശിയായ 20കാരനെയാണ് ബുധനാഴ്ച രാത്രി 8.30ഓടെ കറുകുറ്റി റെയില്‍വേ സ്റ്റേഷന് ഒരു കിലോമീറ്ററോളം പടിഞ്ഞാറ് മാറി ട്രാക്കിനടുത്തെ കുറ്റിക്കാട്ടില്‍ കൈഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്നനിലയില്‍ അങ്കമാലി പൊലീസ് കണ്ടെത്തിയത്.കോട്ടയം സ്വദേശിനിയും സഹപാഠിയുമായ പെൺകുട്ടിയുമായി ഇയാൾ പ്രണയത്തിലാണെന്ന് പറയുന്നു. അടുത്തിടെ പെൺകുട്ടി അകലാന്‍ ശ്രമിച്ചെങ്കിലും ഇയാൾ ഇതിന് തയാറായില്ല. തുടർന്നാണ് ആത്മഹത്യശ്രമം നടന്നത്.
നിരന്തരമായ ഫോൺവിളി ശല്യമായതോടെ പെൺകുട്ടി ഫോണ്‍ എടുക്കാതായി. ഇതിനിടെ, ബുധനാഴ്ച വൈകീട്ട് ഇരുവരും കോട്ടയത്ത് സംസാരിക്കുകയും വഴക്കിട്ട് പിരിയുകയും ചെയ്തതായി പറയുന്നു. പിരിയുമ്പോള്‍ ആത്മഹത്യ ചെയ്യുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും കാര്യമാക്കിയില്ല. ബുധനാഴ്ച രാത്രി കറുകുറ്റിയില്‍ ട്രെയിൻ ഇറങ്ങിയ ഇയാൾ ട്രാക്കിനരികിലൂടെ നടന്ന് സമീപത്തെ കുറ്റിക്കാട്ടിലിരുന്ന് ഇടതുകൈ ഞരമ്പ് മുറിക്കുകയും സംഭവം തത്സമയം വാട്സ്ആപ്പ് കാളിലൂടെ പെൺകുട്ടിയെ കാണിക്കുകയുമായിരുന്നു. ഭയന്ന ഇവർ ഉടൻ കോട്ടയം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.
ഇയാളുടെ ഫോണ്‍ ലൊക്കേഷന്‍ മനസ്സിലാക്കിയ കോട്ടയം പൊലീസ് ഉടന്‍ സംഭവം അങ്കമാലി പൊലീസിനെ അറിയിച്ചു. അങ്കമാലി പൊലീസ് രണ്ടുമണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിലാണ് കുറ്റിക്കാട്ടില്‍ അവശനിലയില്‍ കിടന്ന വിദ്യാർഥിയെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആള്‍സഞ്ചാരമില്ലാത്ത സ്ഥലത്ത് ശക്തമായ മഴ പെയ്തിരുന്നതും ഇയാളുടെ ഫോണിന്റെ ബാറ്ററി ചാര്‍ജ് തീര്‍ന്നതും പൊലീസിനെ വലച്ചു. ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും കാമുകിയെ ഭയപ്പെടുത്താനാണ് കൃത്യം ചെയ്തതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. കേസെടുത്തിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ