ബലാല്‍സംഗക്കേസില്‍ കുരുക്ക് മുറുക്കി മുംബൈ പൊലീസ് ; അറസ്റ്റിന് തീരുമാനം ; മുന്‍കൂര്‍ ജാമ്യം തേടി ബിനോയി കോടതിയിലേക്ക്

അറസ്റ്റിലേക്ക് മുംബൈ പൊലീസ് കടക്കുമെന്ന് ഉറപ്പായതോടെയാണ് മുന്‍കൂര്‍ ജാമ്യത്തിനായുള്ള ബിനോയിയുടെ ശ്രമം
ബലാല്‍സംഗക്കേസില്‍ കുരുക്ക് മുറുക്കി മുംബൈ പൊലീസ് ; അറസ്റ്റിന് തീരുമാനം ; മുന്‍കൂര്‍ ജാമ്യം തേടി ബിനോയി കോടതിയിലേക്ക്

 
കണ്ണൂര്‍: ലൈംഗിക പീഡനക്കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യം തേടി കോടതിയിലേക്ക്. ബിനോയി ഇന്ന് മുംബൈ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് സൂചന. ഇതിനായി അഭിഭാഷകരെ നിയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 

ബിനോയിയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന സൂചനയാണ് മുംബൈ പൊലീസ് നല്‍കുന്നത്. അറസ്റ്റിലേക്ക് മുംബൈ പൊലീസ് കടക്കുമെന്ന് ഉറപ്പായതോടെയാണ് മുന്‍കൂര്‍ ജാമ്യത്തിനായുള്ള ബിനോയിയുടെ ശ്രമം. ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാനാണ് യുവതി തനിക്കെതിരെ പീഡന പരാതി നല്‍കിയതെന്നാണ് ബിനോയ് ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ ബിനോയ് കോടിയേരിയുടെ രണ്ട് ഫോണ്‍ നമ്പരുകളും സ്വിച്ച്ഡ് ഓഫാണ്. ബിനോയ് എവിടെയാണ് എന്നത് സംബന്ധിച്ച് ഒരു സൂചനയുമില്ല. 

യുവതിയുടെ പരാതിയില്‍ വിശദമായ പരിശോധനയ്ക്കായി കണ്ണൂരിലുള്ള മുംബൈ പൊലീസ് സംഘം തിരുവനന്തപുരം കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. പരാതിക്കാരി ബിനോയിയുടേതായി നല്‍കിയ വിലാസത്തില്‍ ഒന്ന് തിരുവനന്തപുരത്ത് എകെജി സെന്ററിന്റെ ഭാഗമായ പാര്‍ട്ടി ഫ്‌ലാറ്റാണ്. 

ബുധനാഴ്ച കണ്ണൂരിലെത്തിയ മുംബൈ ഓഷിവാര പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിനായക് യാദവും ദേവാനന്ദ പവാറും വ്യാഴാഴ്ച ബിനോയിയുടെ കോടിയേരിയിലെ വീട്ടിലെത്തിയെങ്കിലും അടച്ചിട്ട നിലയിലായിരുന്നു. ബിനോയിയെ കണ്ടെത്തുക എന്നതാണ് പൊലീസ് സംഘത്തിന്റെ ലക്ഷ്യം. യുവതി നല്‍കിയ ഫോട്ടോകളും കോള്‍ റെക്കോര്‍ഡും വീഡിയോകളുമടക്കം ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധന മുംബൈയില്‍ തുടരുകയാണ്. സാക്ഷികളെ കണ്ട് മൊഴി രേഖപ്പെടുത്തുന്നുമുണ്ട്. 

യുവതിയോടൊപ്പം ബാന്ദ്ര വെസ്റ്റില്‍ ബിനോയ് വാടകയ്ക്ക് താമസിച്ചിരുന്നു എന്നതിന്റെ രേഖകള്‍ മുംബൈ പൊലീസിന് ലഭിച്ചിട്ടുണ്ട്. ബിനോയിയും യുവതിയും ഫ്‌ളാറ്റിലും ഹോട്ടലിലും ഒരുമിച്ച് താമസിച്ചതിന്റെ തെളിവാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ മുംബൈ ഓഷിവാര പൊലീസ് യുവതിയുടെ ഫോണില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചെന്നാണ് സൂചന. 

ദുബായിലെ ഒരു ബാറിലെ ഡാന്‍സറായിരുന്ന തന്നെ ബിനോയ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. 2009 മുതല്‍ വര്‍ഷങ്ങളോളം പീഡിപ്പിച്ചുവെന്നും, ആ ബന്ധത്തില്‍ എട്ടുവയസ്സുകാരനായ മകനുണ്ടെന്നും ബീഹാര്‍ സ്വദേശിനി നല്‍കിയ പരാതിയില്‍ പറയുന്നു. അന്ധേരിയിലെ ഒഷിവാര പൊലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി പരാതി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com