അമ്പലപ്പുഴ: സ്ത്രീവിരുദ്ധ പരാമർശക്കേസിൽ മന്ത്രി ജി സുധാകരൻ അമ്പലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നിന്ന് ജാമ്യമെടുത്തു. സിപിഎം കൊട്ടാരവളവ് ബ്രാഞ്ച് മുന്‍ സെക്രട്ടറിയും ജി സുധാകരന്റെ പഴ്സണല്‍ സ്റ്റാഫ് മുന്‍ അംഗവുമായ ഉഷാ സാലി നല്‍കിയ സ്വകാര്യ ഹര്‍ജിയായി നൽകിയ കേസിലാണ് ജാമ്യമെടുത്തത്. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാതിരുന്നതിനാലാണ് കോടതിയില്‍ എത്തിയത്.
കഴിഞ്ഞ നാലിന് ഹാജരായി ജാമ്യം എടുക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ അന്ന് മന്ത്രി ഹാജരായിരുന്നില്ല. തുടർന്നാണ് അപേക്ഷ നൽകിയ ശേഷം അഭിഭാഷകരോടൊപ്പം എത്തി മന്ത്രി ഇന്നലെ ജാമ്യമെടുത്തത്. കേസ് ഈ മാസം 28ന് പരിഗണിക്കും.
2016 ഫെബ്രുവരി 28ന് തോട്ടപ്പള്ളി കൃഷ്ണന്‍ചിറ- ലക്ഷ്മിത്തോപ്പ് റോഡിന്റെ നിര്‍മാണ ഉദ്ഘാടന വേളയില്‍ ജി സുധാകരന്‍ പൊതുജന മധ്യത്തില്‍ തന്നെ അപമാനിക്കുന്ന തരത്തില്‍ മൈക്കിലൂടെ സംസാരിച്ചുവെന്നാണ് ഹര്‍ജിയിലുള്ളത്. സംഭവ ശേഷം ഉഷാ സാലിയെയും ഭര്‍ത്താവ് സിപിഎം തോട്ടപ്പള്ളി മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എഎം സാലിയെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ