തിരുവനന്തപുരം : പതിനാറുകാരിയായ പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു. ഭര്‍ത്താവുമായി അകന്നു കഴിയുന്ന മഞ്ജുഷ, മകളുമായി വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇവരുടെ വീടിനടുത്താണ് അമ്മയുടെ കാമുകനായ അനീഷ് താമസിച്ചിരുന്നത്. മകളുമായി വഴക്കുണ്ടായെന്നും, തുടര്‍ന്ന് മകള്‍ തൂങ്ങി മരിച്ചെന്നുമാണ് മഞ്ജുഷ പൊലീസിന് നല്‍കിയ മൊഴി.
പിന്നീട് പെണ്‍കുട്ടിയുടെ മൃതദേഹം ബൈക്കിലിരുത്തി അമ്മയും കാമുകനും ചേര്‍ന്ന് ഉപയോഗശൂന്യമായ പൊട്ടക്കിണറ്റില്‍ തള്ളുകയായിരുന്നു. ബൈക്കിന്റെ നടുക്ക് മകളെ ഇരുത്തിയാണ് പൊട്ടക്കിണര്‍ വരെ എത്തിച്ചതെന്നും ഇരുവരും സമ്മതിച്ചു. അനീഷിന്റെ വീടിന് തൊട്ടടുത്താണ് ഈ കിണര്‍. മൃതദേഹത്തില്‍ കല്ലുകെട്ടിയാണ് പൊട്ടക്കിണറ്റില്‍ തള്ളിയതെന്നും പ്രതികള്‍ പൊലീസിനോട് വ്യക്തമാക്കി.
മൃതദേഹം ഉപേക്ഷിച്ചശേഷം മഞ്ജുഷയും അനീഷും തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു. കുട്ടിയെയും മഞ്ജുഷയെയും കാണാതായതിന് പിന്നാലെ അയല്‍വാസിയായ അനീഷിനെയും കാണാനില്ലെന്ന് കണ്ടെത്തി. കുട്ടി ഇവരുടെ കൂടെയുണ്ടായിരിക്കുമെന്നാണ് നാട്ടുകാരും ബന്ധുക്കളും കരുതിയത്. എന്നാല്‍ ഇവരുടെ കൂടെ മകള്‍ ഇല്ലെന്ന കാര്യം അറിഞ്ഞതോടെയാണ് അന്വേഷണം ആരംഭിച്ചത്.
ഇന്നലെ തമിഴ്‌നാട്ടില്‍ വച്ച് അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. മകള്‍ എവിടെ എന്ന ചോദ്യത്തിന് ഇരുവരും കൃത്യമായി മറുപടി നല്‍കാന്‍ തയാറായില്ല. പെണ്‍കുട്ടി തമിഴ്‌നാട്ടില്‍ തന്നെയുണ്ടെന്നായിരുന്നു ഇരുവരുടെയും മൊഴി. എന്നാല്‍ ഇതു കള്ളമാണെന്ന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലില്‍ വ്യക്തമായി. മകളുടെ മൃതദേഹം പൊട്ടക്കിണറ്റില്‍ തള്ളിയശേഷമാണ് നാടുവിട്ടതെന്ന് ഇരുവരും പൊലീസിനോട് സമ്മതിച്ചു. മകളെ കൊലപ്പെടുത്തിയതല്ലെന്നും, മകള്‍ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുമാണ് ഇവര്‍ പറഞ്ഞത്.
എന്നാല്‍ ഇവരുടെ വാദം പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് ഡിസിപി സ്റ്റുവര്‍ട്ട് കീലര്‍ അറിയിച്ചു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം അമ്മയെയും കാമുകനെയും വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ കുട്ടിയെ കൊലപ്പെടുത്തിയതാണെന്നാണ് മുത്തച്ഛന്‍ ആരോപിക്കുന്നത്. 16 കാരിയായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം 19 ദിവസത്തിന് ശേഷമാണ് പൊട്ടക്കിണറ്റില്‍ നിന്നും കണ്ടെത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ