മധ്യമേഖലാ ബാലസാഹിത്യ ശില്പശാലയ്ക്ക് തുടക്കമായി

പരിസ്ഥിതിസംബന്ധമായ പുതിയ അറിവുകള്‍ ബാലസാഹിത്യത്തില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള കാര്‍ഷിക സര്‍വ്വകലാശാല വനശാസ്ത്ര കോളേജ് ഡീന്‍ ഡോ. കെ വിദ്യാസാഗരന്‍ പറഞ്ഞു
മധ്യമേഖലാ ബാലസാഹിത്യ ശില്പശാലയ്ക്ക് തുടക്കമായി

തൃശൂര്‍: പരിസ്ഥിതിസംബന്ധമായ പുതിയ അറിവുകള്‍ ബാലസാഹിത്യത്തില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള കാര്‍ഷിക സര്‍വ്വകലാശാല വനശാസ്ത്ര കോളേജ് ഡീന്‍ ഡോ. കെ വിദ്യാസാഗരന്‍ പറഞ്ഞു. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് കേരളത്തിലെ യുവ എഴുത്തുകാര്‍ക്കായി സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന  യുവസര്‍ഗ്ഗം 2019 ബാലസാഹിത്യശില്പശാല പീച്ചി വനഗവേഷണ സ്ഥാപനത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അദ്ധ്യക്ഷനായിരുന്നു. ബാലസാഹിത്യമേഖലയില്‍ സംഭാവനകള്‍ നല്‍കുന്നതിന് യുവാക്കളെ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. 

ലളിത ലെനിന്‍, വനഗവേഷണ സ്ഥാപനത്തിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. ടി വി സജീവ്, എക്സ്റ്റന്‍ഷന്‍ വിഭാഗം സയന്റിസ് ഡോ. എ വി രഘു, ക്യാമ്പ് ഡയറക്ടര്‍ സി ആര്‍ ദാസ്, ക്യാമ്പ് കോഓര്‍ഡിനേറ്റര്‍ നവനീത് കൃഷ്ണന്‍ എസ് എന്നിവര്‍ സംസാരിച്ചു.സാഹിത്യരചനയിലെ പുതുസങ്കേതങ്ങള്‍ എന്ന വിഷയത്തില്‍ ലളിത ലെനിന്‍, ശാസ്ത്രസാഹിത്യത്തിലെ പുതുവഴികള്‍ എന്ന വിഷയത്തില്‍ പ്രൊഫ. കെ പാപ്പൂട്ടി, ചരിത്രമെഴുത്തിന്റെ ബാലപാഠങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. മഞ്ജുഷ വര്‍മ്മ എന്നിവര്‍ ക്യാമ്പ് അംഗങ്ങളോട് സംസാരിച്ചു.

ബാലസാഹിത്യത്തിലെ പുതിയ പുസ്തകങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ക്യാമ്പ് ഡയറക്ടര്‍ സി ആര്‍ ദാസ്, നവനീത് കൃഷ്ണന്‍ എസ്, ഡോ. രാധിക സി നായര്‍, കവിത ഭാമ എന്നിവര്‍ നേതൃത്വം നല്‍കി.തിങ്കളാഴ്ച വൈകിട്ട് ശില്പശാല സമാപിക്കും. സമാപനസമ്മേളനം അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്യും. വരുംകാലഘട്ടത്തിലെ ബാലസാഹിത്യം എന്ന വിഷയവും അദ്ദേഹം അവതരിപ്പിക്കും. 

കേരളത്തെ മൂന്നു മേഖലകളായി തിരിച്ച് മൂന്ന് ശില്പശാലകളാണ് നടക്കുന്നത്. ഇതില്‍ തെക്കന്‍ മേഖല, വടക്കന്‍ മേഖല യുവസര്‍ഗ്ഗം ശില്പശാലകള്‍ മാര്‍ച്ച് 9, 10 തീയതികളില്‍ നടക്കും. തിരുവനന്തപുരത്തു നടക്കുന്ന തെക്കന്‍ മേഖല ബാലസാഹിത്യശില്പശാലയുടെ ഉദ്ഘാടനം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിക്കും. കോഴിക്കോടാണ് വടക്കന്‍ മേഖലയിലെ ശില്പശാല നടക്കുന്നത്. കഥാകൃത്ത് യു കെ കുമാരന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com