കൊച്ചി : ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് രണ്ട് സീറ്റുകൾ വേണമെന്ന ആവശ്യം ആവർത്തിച്ച് പി ജെ ജോസഫ്. കോട്ടയത്തിന് പുറമെ ഇടുക്കി, ചാലക്കുടി സീറ്റുകളിലൊന്നാണ് വേണ്ടത്. തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ ആഗ്രഹമുണ്ടെന്നും പി ജെ ജോസഫ് വ്യക്തമാക്കി. കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ചകൾക്കായി എറണാകുളം ഗസ്റ്റ്ഹൗസിൽ എത്തിയപ്പോഴായിരുന്നു പിജെ ജോസഫിന്റെ പ്രതികരണം
പാർട്ടി ആവശ്യപ്പെട്ടാൽ മൂന്ന് സീറ്റുകളിൽ എവിടെയാണെങ്കിലും മത്സരിക്കും. എവിടെ മത്സരിച്ചാലും കുഴപ്പമില്ല. മൂന്ന് സീറ്റിലും തനിക്ക് വിജയസാധ്യതയുണ്ടെന്നും പി ജെ ജോസഫ് പറഞ്ഞു. യുഡിഎഫിലെ സീറ്റ് വിഭജനത്തില്‍ മുസ്ലീം ലീഗുമായുള്ള ചര്‍ച്ച കഴിഞ്ഞാല്‍ കേരള കോണ്‍ഗ്രസിന്റെ ആവശ്യത്തിലും തീരുമാനമുണ്ടാകും.
1984-ല്‍ മുസ്ലീം ലീഗിന് രണ്ട് സീറ്റുണ്ടായിരുന്നപ്പോള്‍ കേരള കോണ്‍ഗ്രസ് മൂന്ന് സീറ്റുകളില്‍ മത്സരിച്ചിരുന്നു. അതിനാല്‍ ലീഗിന് കുഴപ്പമുണ്ടാകില്ലെന്നും പി ജെ ജോസഫ് ചൂണ്ടിക്കാട്ടി. നേരത്തെ തൊടുപുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും താന്‍ മത്സരിക്കുമെന്ന് പി.ജെ. ജോസഫ് പ്രഖ്യാപിച്ചിരുന്നു.
അതേസമയം പി ജെ ജോസഫിന്റെ പ്രസ്താവനയോട് പാർട്ടി ചെയർമാൻ കെ എം മാണി പ്രതികരിച്ചില്ല. എന്നാൽ മൽസരിക്കണമെന്ന ജോസഫിന്റെ തീരുമാനത്തോട് മാണി ഗ്രൂപ്പ് നിലപാട് കടുപ്പിച്ചതായാണ് റിപ്പോർട്ട്. പാര്‍ട്ടിക്ക് ലഭിക്കുന്ന ഏക സീറ്റില്‍ മാണി ഗ്രൂപ്പിന്‍റെ പ്രതിനിധി തന്നെ സ്ഥാനാര്‍ഥിയാകും. പാര്‍ട്ടിക്ക് രണ്ടാംസീറ്റ് ലഭിച്ചാലും സ്റ്റിയറിങ് കമ്മറ്റി കൂടി സ്ഥാനാര്‍ഥിയെ നിശ്ചയിച്ചാല്‍ മതിയെന്നാണ് മാണി ഗ്രൂപ്പിന്റെ പുതിയ തീരുമാനം. കോട്ടയത്ത് കേരള കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി പി ജെ ജോസഫ് എത്തില്ലെന്നും മാണി ക്യാംപ് ഉറപ്പിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ