തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ വൻ തീപിടിത്തം. ഒന്നര ഏക്കറോളം പ്രദേശം കത്തി നശിച്ചു. പുൽക്കാടുകളിൽ തീ പടർന്നു പിടിക്കുകയായിരുന്നു. ക്യാമ്പസിൽ സി സോൺ കലോത്സവം നടക്കുന്ന ഓപൺ എയർ ഓഡിറ്റോറിയ വേദിക്ക് സമീപം ഇന്നലെ രാവിലെ 11ന് ആണ് തീപിടിത്തമുണ്ടായത്. കലോത്സവ വൊളന്റിയർമാരും വിദ്യാർഥികളും പൊലീസുകാരും ചേർന്ന് സർവകലാശാലാ പാർക്കിൽ നിന്ന് വെള്ളം പമ്പ് ചെയ്തു തീ നിയന്ത്രിച്ചു. പിന്നീട് അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.
തീപടർന്ന പ്രദേശത്തു നിന്ന് പെരുമ്പാമ്പിനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. കുറ്റിക്കാട്ടിൽനിന്ന് പാതി വെന്ത നിലയിൽ കണ്ടെത്തിയ പാമ്പിനെ വിദ്യാർഥികളും പൊലീസും ചേർന്ന് പുറത്തെടുത്തെങ്കിലും പിന്നീട് ചത്തു. മരങ്ങൾക്കു തീപിടിച്ച് ഒട്ടേറെ പക്ഷിക്കൂടുകൾ കത്തിയമർന്നു. പക്ഷികൾ ഉൾപ്പെടെയുള്ള ചെറുജീവികൾ തീയിൽപ്പെട്ടതായി ആശങ്കയുണ്ട്.
ഒരു മണിക്കൂറിനുള്ളിൽ തീയണച്ചതിനാൽ കലോത്സവ നടത്തിപ്പിനെ ബാധിച്ചില്ല. വേനൽ ആരംഭിച്ചതോടെ ക്യാമ്പസിൽ രണ്ട് മാസത്തിനിടെ ഇരുപതിലേറെ ചെറു തീപിടിത്തങ്ങളാണ് ഉണ്ടായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ