സീറ്റില്ല, ലോക് താന്ത്രിക് ജനതാദളില്‍ പൊട്ടിത്തെറി ; എം കെ പ്രേംനാഥും സംഘവും പാര്‍ട്ടി വിട്ടു

സമാജ് വാദി പാര്‍ട്ടിയില്‍ ചേരാനാണ് പ്രേംനാഥിന്റെയും സംഘത്തിന്റെയും തീരുമാനം
സീറ്റില്ല, ലോക് താന്ത്രിക് ജനതാദളില്‍ പൊട്ടിത്തെറി ; എം കെ പ്രേംനാഥും സംഘവും പാര്‍ട്ടി വിട്ടു

കോഴിക്കോട് : ലോക്‌സഭാ സീറ്റ് നിഷേധിച്ചതിന് പിന്നാലെ എംപി വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയായ ലോക് താന്ത്രിക് ജനതാദളില്‍ പൊട്ടിത്തെറി. മുന്‍ എംഎല്‍എ എം കെ പ്രേംനാഥും സംഘവും പാര്‍ട്ടി വിട്ടു. സമാജ് വാദി പാര്‍ട്ടിയില്‍ ചേരാനാണ് പ്രേംനാഥിന്റെയും സംഘത്തിന്റെയും തീരുമാനം. 

ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന സെക്രട്ടറി വിജയന്‍ പാറക്കലും പ്രംനാഥിനൊപ്പം പാര്‍ട്ടി വിട്ടിട്ടുണ്ട്. സമാജ് വാദി പാര്‍ട്ടി കേരള നേതൃത്വവുമായി ഇവര്‍ വ്യാഴാഴ്ച ലയന ചര്‍ച്ച നടത്തി. എസ് പി സംസ്ഥാന അധ്യക്ഷന്‍ എന്‍ ഒ കുട്ടപ്പന്‍ അടക്കമുള്ള നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 

യുഡിഎഫ് വിട്ട് എല്‍ജെഡി ഇടതുമുന്നണിയില്‍ ചേരുമ്പോള്‍ കോഴിക്കോട് അല്ലെങ്കില്‍ വടകര സീറ്റ് പാര്‍ട്ടിക്ക് ലഭിക്കുമെന്ന് എംപി വീരേന്ദ്രകുമാറും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാറും വ്യക്തമാക്കിയിരുന്നു. ഈ സീറ്റില്‍ എംകെ പ്രേംനാഥിനെ സ്ഥാനാര്‍ത്ഥിയാക്കാമെന്നും എല്‍ജെഡിയില്‍ ധാരണ ഉണ്ടായിരുന്നതായി ഇവര്‍ പറഞ്ഞു. 

എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ സിപിഐ ഒഴികെ സഖ്യകക്ഷികള്‍ ആര്‍ക്കും സീറ്റില്ലെന്ന് അറിയിക്കുകയായിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ടതോടെ, എല്‍ജെഡിയുടെ പ്രസക്തി നഷ്ടമായെന്ന് പ്രേംനാഥ് ആരോപിച്ചു.

എല്‍ജെഡി യുഡിഎഫിലായിരുന്നപ്പോള്‍ പാലക്കാട് ലോക്‌സഭാ സീറ്റും, പിന്നീട് രാജ്യസഭാ സീറ്റും ലഭിച്ചിരുന്നതായും ഇവര്‍ ചൂണ്ടിക്കാട്ടി. എല്‍ഡിഎഫില്‍ ലയിക്കുന്നതിന് മുന്നോടിയായി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചു. പിന്നീട് ഇടതുമുന്നണിയുടെ പിന്തുണയോടെ വീരേന്ദ്രകുമാര്‍ വീണ്ടും രാജ്യസഭാംഗത്വമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com