തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് കേരളത്തിൽ ഏപ്രിൽ 23ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതോടെ, ഏപ്രിൽ 22, 23 തീയതികളിൽ നടത്താനിരുന്ന സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷ മാറ്റും. തെരഞ്ഞെടുപ്പിനായി കോളജുകളും സ്കൂളുകളും പോളിങ് കേന്ദ്രങ്ങളായി ഉപയോഗിക്കുന്നതാണ് പരീക്ഷാ നടത്തിപ്പിന് പ്രധാന തടസ്സം. പുതുക്കിയ തീയതി സംബന്ധിച്ച നിർദേശം ഉടൻ സർക്കാറിന് കൈമാറുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണർ എ ഗീത അറിയിച്ചു. ഇതിനായി ഇന്ന് പ്രത്യേക യോഗം ചേരും.
അഞ്ചാംഘട്ട പോളിങ് മേയ് ആറിന് നടക്കുന്നതിനാൽ മേയ് അഞ്ചിന് ദേശീയതലത്തിൽ നടക്കുന്ന മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള നീറ്റ്-യു.ജി പ്രവേശന പരീക്ഷയും മാറ്റേണ്ടിവരും. കേരളത്തിനു പുറമേ ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ കൂടി കേരള എൻജിനീയറിങ് പ്രവേശന പരീക്ഷക്ക് കേന്ദ്രങ്ങൾ ഉണ്ട്. ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി കൂടി പരിഗണിച്ച് മാത്രമേ പുതുക്കിയ പരീക്ഷ തീയതി തീരുമാനിക്കൂ.
പുതുക്കിയ തീയതിയിൽ മറ്റു പരീക്ഷകൾ ഒന്നുംതന്നെ നടക്കുന്നില്ലെന്നും ഉറപ്പുവരുത്തേണ്ടതുമുണ്ട്. അതേ സമയം, ഏപ്രിൽ 14ന് നടക്കുന്ന ആർക്കിടെക്ച്ചർ പ്രവേശന പരീക്ഷയായ നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ച്ചറിനെ (നാറ്റ) തെരഞ്ഞെടുപ്പ് തീയതി ബാധിക്കില്ലെന്നാണ് അധികൃതരുടെ നിലയിരുത്തൽ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ