തിരുവനന്തപുരം: പൊതു തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വിദേശയാത്രയ്ക്കുപോയ ടൂറിസം സെക്രട്ടറി റാണി ജോർജിനെ മടക്കിവിളിച്ചു. അനുവാദം വാങ്ങാതെ പോയതിനാലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലുമാണ് നടപടി. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടാൽ ഐഎഎസ് ഉദ്യോഗസ്ഥർ അടിയന്തര സാഹചര്യത്തിൽ മാത്രമേ യാത്ര നടത്താവൂ എന്നു ചട്ടമുണ്ട്.
എന്നാൽ റാണി ജോർജ് ഇത്തരം അനുമതി വാങ്ങിയില്ലെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് നടപടി. റാണി ജോർജിനോട് മടങ്ങി വരാൻ ആവശ്യപ്പെടാൻ പൊതുഭരണ വകുപ്പിന് ചീഫ് സെക്രട്ടറി നിർദേശം നൽകി. മടങ്ങിവരാനുള്ള നിർദേശം റാണി ജോർജിനു കൈമാറാൻ ഫ്രാൻസിലെ ഇന്ത്യൻ എംബസിയോടു പൊതുഭരണ വകുപ്പ് ആവശ്യപ്പെട്ടു.
പാരീസിൽ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് റാണി ജോർജ് പോയത്. 45 ദിവസം മുമ്പ് വിദേശയാത്രയ്ക്ക് റാണി ജോർജിന് സർക്കാർ അനുമതി നൽകിയിരുന്നു. ഇതിനുശേഷമാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നത്. ഇതോടെ സർക്കാരിന്റെ അനുമതിക്ക് സാധുത നഷ്ടമായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ