കൊച്ചി: സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ ചമച്ചുവെന്ന പരാതിയിൽ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തിനെതിരെ കേസെടുത്തു. കേസില്‍ രണ്ടാം പ്രതിയാണ് മാര്‍ ജേക്കബ് മനത്തോടത്ത്. ഫാ.പോള്‍ തേലക്കാടിനെതിരെ കഴിഞ്ഞദിവസം കേസ് എടുത്തിരുന്നു.
മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അഴിമതിക്കാരനാക്കി അപമാനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് സഭ നല്‍കിയ പരാതിയിലാണ് നടപടി. വ്യാജരേഖയുടെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയതെന്നാണ് സഭാ നേതൃത്വത്തിന്റെ വിശദീകരണം.
ജോര്‍ജ് ആലഞ്ചേരിയുടെ പേരില്‍ വ്യാജ ബാങ്ക് സ്റ്റേറ്റുമെന്റുകള്‍ തയാറാക്കി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് പോള്‍ തേലക്കാട്ടിനെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി ഏഴിന് കാക്കനാട് സെയ്‌ന്റ് തോമസ് മൗണ്ടിൽ ആരംഭിച്ച, സിറോ മലബാർ സഭാ സിനഡിൽ കർദിനാളിന്റെ പേരിലുള്ള വ്യാജ ബാങ്ക് അക്കൗണ്ട് രേഖകൾ സമർപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. മാർച്ച് എട്ടിനാണ് പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വ്യാജരേഖ ചമയ്ക്കലുമായി ബന്ധപ്പെട്ട ഐ.പി.സി. 468, 471, 34 വകുപ്പുകൾ പ്രകാരമാണ് കേസ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ