ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ സൂക്ഷിച്ച ബോംബ് പൊട്ടി; മകനുള്‍പ്പെടെ രണ്ട് കുട്ടികള്‍ക്ക് പരിക്ക്

കളിക്കുന്നതിന് ഇടയില്‍ കുട്ടികള്‍ വീടിന്റെ ഒരു ഭാഗത്ത് സൂക്ഷിച്ചിരുന്ന ബോംബില്‍  ചവിട്ടി. ഉഗ്രശബ്ദത്തോടെ പൊട്ടിയ സ്റ്റീല്‍ ബോംബിന്റെ ചീളുകള്‍ മീറ്ററുകള്‍ക്കപ്പുറം വരെ എത്തി
ഫോട്ടോ കടപ്പാട്; മാധ്യമം
ഫോട്ടോ കടപ്പാട്; മാധ്യമം

നടുവില്‍: ആര്‍എസ്എസ് താലൂക്ക് കാര്യവാഹകിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടി രണ്ട് കുട്ടികള്‍ക്ക് പരിക്ക്. ആര്‍എസ്എസ് കാര്യവാഹക് ആയ മുതരമല ഷിബുവിന്റെ വീട്ടിലായിരുന്നു സ്‌ഫോടനം. ഷിബുവിന്റെ മകന്‍ ഗോകുല്‍(ഏഴ്), ബന്ധുവായ ശശികുമാറിന്റെ മകന്‍ ഗജിന്‍ രാജ്(12) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

രണ്ട് കുട്ടികളുടേയും കാലിന് പരിക്കേറ്റിട്ടുണ്ട്. ഗോകുലിന്റെ ജനനേന്ദ്രിയത്തിനും പരിക്കേറ്റു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കളിക്കുന്നതിന് ഇടയില്‍ കുട്ടികള്‍ വീടിന്റെ ഒരു ഭാഗത്ത് സൂക്ഷിച്ചിരുന്ന ബോംബില്‍  ചവിട്ടി. ഉഗ്രശബ്ദത്തോടെ പൊട്ടിയ സ്റ്റീല്‍ ബോംബിന്റെ ചീളുകള്‍ മീറ്ററുകള്‍ക്കപ്പുറം വരെ എത്തി. 

സംഭവം അറിഞ്ഞ് തളിപ്പറമ്പ് ഡിവൈഎസ്പി എം ശങ്കറിന്റെ നേതൃത്വത്തില്‍ ബോംബ്-ഡോഗ് സ്‌ക്വാഡുകള്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ആയുധ ശേഖരവും, ബോംബ് നിര്‍മാണ സാമഗ്രികളും റെയ്ഡില്‍ പിടിച്ചെടുത്തു. ഏഴ് വടിവാള്‍, ഒരു കൈമഴു, സ്റ്റീല്‍ ദണ്ഡ്, ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന അനുമിനിയം പൗഡര്‍, ഗണ്‍ പൗഡര്‍, ഫ്യൂസ് വയര്‍ എന്നിവയാണ് കണ്ടെത്തിയത്. 

എന്നാല്‍ സംഭവത്തിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നാണ് ബിജെപിയുടെ ആരോപണം.ബോംബ് സ്‌ഫോടനം നടന്ന വീട് കേന്ദ്രീകരിച്ച് സ്‌ഫോടക വസ്തുക്കളുടെ നിര്‍മാണം നടക്കുന്നതായാണ് പൊലീസ് വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com