ചിറ്റയം ഗോപകുമാറിന് സ്വീകരണം; എന്‍എസ്എസ് യൂണിയന്‍ പിരിച്ചുവിട്ടു

എന്‍എസ്എസ് മാവേലിക്കര താലൂക്ക് യൂണിയനാണ് ഇടതുസ്ഥാനാര്‍ത്ഥിക്ക് യൂണിയന്‍ ഓഫീസില്‍  സ്വീകരണം നല്‍കിയതിന്റെ പേരില്‍ പിരിച്ചുവിട്ടത്
ചിറ്റയം ഗോപകുമാറിന് സ്വീകരണം; എന്‍എസ്എസ് യൂണിയന്‍ പിരിച്ചുവിട്ടു


മാവേലിക്കര : എന്‍എസ്എസ് നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി മാവേലിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന് ഓഫീസില്‍ സ്വീകരണം നല്‍കിയ താലൂക്ക് യൂണിയനെ പിരിച്ചുവിട്ടു. എന്‍എസ്എസ് മാവേലിക്കര താലൂക്ക് യൂണിയനാണ് ഇടതുസ്ഥാനാര്‍ത്ഥിക്ക് യൂണിയന്‍ ഓഫീസില്‍  സ്വീകരണം നല്‍കിയതിന്റെ പേരില്‍ പിരിച്ചുവിട്ടത്. 

15 അംഗ യൂണിയന്‍ കമ്മിറ്റിയില്‍ പ്രസിഡന്റ് ഒഴികെയുള്ള അംഗങ്ങളെ ചങ്ങനാശ്ശേരിയിലെ എന്‍എസ്എസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി രാജി ആവശ്യപ്പെടുകയായിരുന്നു. അംഗങ്ങല്‍ രാജിവെച്ചതോടെ കമ്മിറ്റി പിരിച്ചുവിടുകയും, അഞ്ചംഗ അഡ്‌ഹോക് കമ്മിറ്റിയെ നിയമിക്കുകയും ചെയ്തു. 

യുഡിഎഫിനും ബിജെപിക്കും അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന നേതൃത്വത്തിന്‍രെ നിര്‍ദേശം തള്ളിയാണ് ചിറ്റയം ഗോപകുമാറിന് സ്വീകരണം നല്‍കിയത്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. ടി കെ പ്രസാദും നാല് അംഗങ്ങളുമാണ് നേതൃത്വത്തിന്റെ രാഷ്ട്രീയനിലപാട് ചോദ്യം ചെയ്തത്. 

യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം കരയോഗം പ്രവര്‍ത്തകരുടെ വീടുകളില്‍ എത്തിക്കണമെന്ന അറിയിപ്പ് യൂണിയന്‍ കമ്മിറ്റി നിരാകരിച്ചിരുന്നു. ചില മണ്ഡലങ്ങളില്‍ ബിജെപിക്കും ചിലയിടങ്ങളില്‍ യുഡിഎഫിനും പിന്തുണ നല്‍കുകയെന്ന നയത്തിനെതിരായി വിയോജനക്കുറിപ്പ് നല്‍കിയതും പുറത്താക്കലിന് കാരണമായി. 

താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടത് നേതൃത്വത്തിന്‍രെ രാഷ്ട്രീയ നിലപാടിനെ എതിര്‍ത്തതിലുള്ള പ്രതികാരമാണെന്ന് പ്രസിഡന്റായിരുന്ന അഡ്വ. ടി കെ പ്രസാദ് പറഞ്ഞു. കരയോഗാംഗങ്ങളെ ഇടതുപക്ഷത്തിനെതിരായി അണിനിരത്തി വോട്ട് യുഡിഎഫിന് ഉറപ്പാക്കണമെന്ന നിര്‍ദേശം അപ്രായോഗികരാണെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതാണ് നടപടിക്ക് കാരണമായതെന്ന് ടി കെ പ്രസാദ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com