രാഹുല്‍ ഇല്ലെങ്കില്‍ സിദ്ദിഖ് സ്ഥാനാര്‍ത്ഥിയാകണമെന്നില്ല; പരിഗണനയിലുള്ളത് മൂന്ന് പേരെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ്

അങ്ങനെയൊരു സാഹചര്യം ഉണ്ടായാല്‍ പ്രതിസന്ധിയെന്ന് പറയാനാകില്ലെങ്കിലും അണികള്‍ വൈകാരികമായി തളരും
രാഹുല്‍ ഇല്ലെങ്കില്‍ സിദ്ദിഖ് സ്ഥാനാര്‍ത്ഥിയാകണമെന്നില്ല; പരിഗണനയിലുള്ളത് മൂന്ന് പേരെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ്

കൊച്ചി: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തിയില്ലെങ്കില്‍ അണികളില്‍ പ്രയാസവും നിരാശയും ഉണ്ടാകുമെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി വി പ്രകാശ്. അങ്ങനെയൊരു സാഹചര്യം ഉണ്ടായാല്‍ പ്രതിസന്ധിയെന്ന് പറയാനാകില്ലെങ്കിലും അണികള്‍ വൈകാരികമായി തളരും. കാരണം കോണ്‍ഗ്രസിന്റേത് പരസ്പരം വൈകാരിക അടുപ്പമുള്ള പ്രവര്‍ത്തകരാണെന്നും വിവി പ്രകാശ് പറഞ്ഞു.

സ്ഥാനാര്‍ത്ഥി ആരെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെങ്കിലും വയനാട് മണ്ഡലത്തില്‍ തെരഞ്ഞടുപ്പ് പ്രചാരണം സജീവമാണ്. രാഹുല്‍ വന്നില്ലെങ്കില്‍ ടി സിദ്ദിഖ് തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പില്ല.  ആര്  സ്ഥാനാര്‍ത്ഥിയാകണമെന്ന് എഐസിസി തീരുമാനിക്കും. ഇതുവരെ ഹൈക്കമാന്‍ഡ് വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. തീരുമാനം എടുക്കും മുമ്പ് കെപിസിസി അധ്യക്ഷന്‍ ചില സൂചനകള്‍ മാത്രമാണ് നല്‍കിയിത്. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച്  ഹൈക്കമാന്‍ഡിന് മുന്നില്‍ ഒരു അവ്യക്തതയുമില്ല.  രാഹുല്‍ ഗാന്ധി വന്നില്ലെങ്കില്‍ ഇപ്പോള്‍ പരിഗണനയിലുള്ള മൂന്ന് പേരോ അതല്ലാതെ മറ്റാരെങ്കിലുമോ ആകാം വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹം പറഞ്ഞു.

ടി സിദ്ദിഖിനെ കൂടാതെ അബ്ദുള്‍ മജീദ്, വിവി പ്രകാശ് എന്നിവരെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വയനാട് സീറ്റിലേക്ക് പരിഗണിച്ചിരുന്നത്. ഗ്രൂപ്പ് പോരില്‍ത്തട്ടി വയനാട്ടിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കീറാമുട്ടിയായപ്പോള്‍ ഏറെ ചര്‍ച്ചക്ക് ശേഷമാണ് ടി സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനമായത്. എന്നാല്‍ ഹൈക്കമാന്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് കെപിസിസി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതും ടി സിദ്ദിഖ് പ്രചാരണം തുടങ്ങിയതും എഐസിസി നേതൃത്വം അതൃപ്തി അറിയിച്ചിരുന്നു.  ഇതിനിടെയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകും എന്ന വാര്‍ത്തയെത്തുന്നത്. അനിശ്ചിതത്വം നീളുന്നതിനിടെ രാഹുല്‍ വന്നില്ലെങ്കില്‍ സിദ്ദിഖ് തന്നെയാകുമോ സ്ഥാനാര്‍ത്ഥി എന്ന കാര്യത്തിലും ഇപ്പോള്‍ ആര്‍ക്കും ഉറപ്പില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com