കോട്ടയം: തൊടുപുഴയില്‍ ക്രൂരമര്‍ദനത്തിന് ഇരയായ ഏഴുവയസ്സുകാരനെ പ്രതി അരുണ്‍ ആനന്ദ് ലൈംഗികമായും പീഡിപ്പിച്ചുവെന്ന് പൊലീസ്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഡോകടര്‍മാരുടെ പരിശോധനയ്ക്ക് ശേഷമാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. മൂന്നര വയസ്സുള്ള കുട്ടിയെ ആക്രമിച്ച കേസിലും ഇയാള്‍ക്കെതിരെ കേസെടുക്കും. കുട്ടികളുടെ പിതാവ് മരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ അതും അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
അതേസമയം കുട്ടിക്ക് വെന്റിലേറ്റര്‍ സഹായം തുടരാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനം. കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ച അവസ്ഥയില്‍ ആണെങ്കിലും മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാറായിട്ടില്ലെന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍നിന്നെത്തിയ വിദഗ്ധ സംഘം പറഞ്ഞു.
കുട്ടിക്കു നിലവിലെ ചികിത്സ തുടരാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു. മറ്റ് ആശുപത്രിയിലേക്കു മാറ്റാനാവാത്ത അവസ്ഥയാണ്. തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ച അവസ്ഥയാണെങ്കിലും മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാറായിട്ടില്ല. കുട്ടിയായതുകൊണ്ടുതന്നെ പ്രതീക്ഷ പൂര്‍ണമായും കൈവിടുന്നില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കുട്ടിക്കു മസ്തിഷ്‌ക മരണം സംഭവിച്ചതായി രാവിലെ സ്‌കാന്‍ എടുത്തശേഷം ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം 90 ശതമാനവും നിശ്ചലമായി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
കുട്ടിയുടെ ശരീരം കഴിഞ്ഞ 48 മണിക്കൂറായി മരുന്നുകളോട് പ്രതികരിക്കുന്നില്ല. കണ്ണുകള്‍ പുറത്തേക്കു തള്ളിയ നിലയിലാണ്. ശരീരത്തില്‍ യാതൊരു പ്രതികരണവുമില്ലെന്നും ഡോക്ടര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ