കൊച്ചി : തൊടുപുഴയില്‍ രണ്ടാനച്ഛന്റെ ക്രൂരമര്‍ദനത്തിന് ഇരയായ ഏഴുവയസ്സുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍. രാവിലെ സ്‌കാന്‍ എടുത്തശേഷമാണ് ഡോക്ടര്‍മാര്‍ ഇക്കാര്യം അറിയിച്ചത്. തലച്ചോറിന്റെ പ്രവര്‍ത്തനം 90 ശതമാനവും നിശ്ചലമായി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. വെന്റിലേറ്റര്‍ മാറ്റിയാല്‍ മരണം സംഭവിക്കാമെന്ന അവസ്ഥയാണ്. നിലവിലെ സാഹചര്യത്തില്‍ പ്രതീക്ഷയ്ക്ക് വകയില്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി.
കുട്ടിയുടെ ശരീരം കഴിഞ്ഞ 48 മണിക്കൂറായി മരുന്നുകളോട് പ്രതികരിക്കുന്നില്ല. കണ്ണുകള്‍ പുറത്തേക്കു തള്ളിയ നിലയിലാണ്. ശരീരത്തില്‍ യാതൊരു പ്രതികരണവുമില്ല. കുട്ടിയുടെ ശാരീരികാവസ്ഥ സര്‍ക്കാര്‍ ഡോക്ടര്‍മാരും കൂടിയുള്ള മറ്റൊരു വിദഗ്ധ പാനല്‍ കൂടി പരിശോധിക്കേണ്ടതുണ്ട്. വെന്റിലേറ്റര്‍ സൗകര്യം തുടര്‍ന്നും നല്‍കണോ തുടങ്ങിയ കാര്യങ്ങളില്‍ അവരുടെ പരിശോധനയ്ക്ക് ശേഷമേ തീരുമാനമെടുക്കാനാകൂ എന്നും ഡോക്ടര്‍ പറഞ്ഞു.
നിലവിലെ സ്ഥിതിഗതികള്‍ കുട്ടിയുടെ ബന്ധുക്കളെ അറിയിക്കും. കുട്ടിയുടെ ശരീരത്തിലെ പരിക്കുകള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. പുതിയ സ്‌കാന്‍ റിപ്പോര്‍ട്ട് അടക്കമുള്ള വൈദ്യപരിശോധന ഫലം ഉടന്‍ പൊലീസിനെ അറിയിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇളയകുട്ടി സോഫയില്‍ മൂത്രമൊഴിച്ചു എന്നതിന്റെ പേരിലാണ് രണ്ടാനച്ഛന്‍ അരുണ്‍ ആനന്ദ് മൂത്തകുട്ടിയായ എഴുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച് മൃതപ്രായനാക്കിയത്. ഇയാളെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ