പാലക്കാട് : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുൽഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിച്ചെടുത്തെന്ന ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനിയുടെ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം സ്മൃതി ഇറാനിയുടെ ആരോപണം തള്ളിയത്. ഇതിന് പിന്നാലെ സ്മൃതി ഇറാനിയെ രൂക്ഷമായി വിമർശിച്ച് വി ടി ബൽറാം എംഎൽഎ രംഗത്തെത്തി.
'അമേഠിയിൽ കോൺഗ്രസ് കള്ളവോട്ട് ചെയ്യുന്നതായി വ്യാജ വിഡിയോ ഉണ്ടാക്കി സ്മൃതി ഇറാനി. ഇലക്ഷൻ കമ്മീഷൻ കയ്യോടെ പിടിച്ചു. എന്ത് വലിയ ഫ്രോഡാണ് ഈ ബിജെപിക്കാരി! ' വി ടി ബൽറാം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ വീഡിയോ സഹിതമായിരുന്നു സ്മൃതി ഇറാനി ആരോപണം ഉന്നയിച്ചത്. ബിജെപിക്ക് വോട്ട് ചെയ്യാനെത്തിയ തന്നെ പോളിങ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ച് കോണ്‍ഗ്രസിന് വോട്ട് ചെയ്യിപ്പിച്ചെന്ന് ഒരു പ്രായമായ സ്ത്രീ പറയുന്നതാണ് സ്മൃതി ട്വീറ്റ് ചെയ്ത വീഡിയോയിലുണ്ടായിരുന്നത്. രാഹുല്‍ ഗാന്ധിയുടെ ഇത്തരം രാഷ്ട്രീയത്തിന് എന്തുശിക്ഷ നല്‍കണമെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും സ്മൃതി പറഞ്ഞു.
രാഹുല്‍ ഗാന്ധിക്കെതിരെ ഉചിതമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അവര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ സ്മൃതി ഇറാനിയുടെ ഈ പരാതിയില്‍ കഴമ്പില്ലെന്ന് കമ്മീഷൻ കണ്ടെത്തി. ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുമായും രാഷ്ട്രീയപാര്‍ട്ടികളുടെ ബൂത്ത് ഏജന്റ്മാരുമായും സംസാരിച്ചിരുന്നതായും പ്രചരിപ്പിക്കുന്ന വീഡിയോ കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ എല്‍.യു.വെങ്കടേശ്വര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ