ശബരിമല സമരം മൂന്നുപേര്‍ക്കു വേണ്ടി മാത്രം നടന്നത് : വെള്ളാപ്പള്ളി നടേശന്‍

ദേവസ്വം ബോര്‍ഡിന്റെയും റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെയും ചെയര്‍മാന്‍ സ്ഥാനം ഒരു പ്രത്യേക വിഭാഗത്തിന് സംവരണം ചെയ്തിരിക്കുകയാണ്
ശബരിമല സമരം മൂന്നുപേര്‍ക്കു വേണ്ടി മാത്രം നടന്നത് : വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ : ശബരിമല സമരം നടന്നത് മൂന്നുപേര്‍ക്ക് വേണ്ടി മാത്രം നടന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരു ചങ്ങനാശ്ശേരിക്കാരന്‍, ഒരു തമ്പുരാന്‍, ഒരു തന്ത്രി എന്നീ മൂന്നുപേര്‍ക്ക്ു വേണ്ടിയായിരുന്നു സമരമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടനാട്ടിലെ മാമ്പുഴക്കരി ശ്രീനാരായണപുരംക്ഷേത്രസമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി. 

ഭൂരിപക്ഷ സമുദായ ഐക്യത്തിന് വേണ്ടിയായിരുന്നു സമരം. അതു കേരളത്തെ കലാപഭൂമിയാക്കിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഭൂനയ ബില്ലിലൂടെ ഈഴവരെല്ലാം ജന്മികളായെന്നും നായന്മാരെല്ലാം നശിച്ചുപോയെന്നും അതിനാല്‍ സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് എൻഎസ്എസ് സുപ്രിംകോടതിയെ സമീപിച്ചത്. 

ദേവസ്വം ബോര്‍ഡിന്റെയും റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെയും ചെയര്‍മാന്‍ സ്ഥാനം ഒരു പ്രത്യേക വിഭാഗത്തിന് സംവരണം ചെയ്തിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി ഭരിച്ചപ്പോള്‍ ഇവര്‍ ഇടപെട്ടാണ് താക്കോല്‍സ്ഥാനം രമേശ് ചെന്നിത്തലയ്ക്ക് നല്‍കിയതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. 

അമ്പലങ്ങളില്‍ സവര്‍ണാധിപത്യമാണ്. ശബരിമലയില്‍ നേര്‍ച്ചയിടരുതെന്ന് ഒരു അവര്‍ണനും പറഞ്ഞിട്ടില്ല. ഇതൊക്കെ ചിലരുടെ തന്ത്രമാണ്. പിണറായി സര്‍ക്കാര്‍ ശബരിമലക്കായി 800 കോടിയാണ് നല്‍കിയത്. കേരളത്തില്‍ നവോത്ഥാനം നടപ്പാക്കിയത് ഗുരുദേവനാണെന്ന് അംഗീകരിക്കേണ്ട അവസ്ഥയുണ്ടായി. 

ചിലര്‍ ശബരിമല വിഷയത്തില്‍ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നിരവധി ആക്ഷേപങ്ങള്‍ ഉന്നയിച്ചു. അവരുടെ കുതന്ത്രങ്ങളില്‍ സമുദായാംഗങ്ങള്‍ വീഴരുത്. 18 കൊല്ലം മുമ്പ് പിന്നോക്ക-പട്ടിക വിഭാഗങ്ങള്‍ക്ക് നിയമനം ലഭിക്കാനായി ദേവസ്വം ബോര്‍ഡിനോട് സമരം ചെയ്തു. അന്ന് ഒരു സവര്‍ണനും രാഷ്ട്രീയക്കാരനും എസ്എന്‍ഡിപിക്കൊപ്പം നിന്നില്ല.

ഇന്ന് അഞ്ച് ദേവസ്വം ബോര്‍ഡുകളിലായി 20,000 ആളുകല്‍ ജോലി ചെയ്യുന്നു. അതില്‍ 96 ശതമാനവും സവര്‍ണരാണ്. ഈഴവ വിഭാഗത്തില്‍പ്പെട്ടവര്‍ 3.5 ശതമാനം മാത്രമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com