ലോട്ടറി അടിച്ചെന്ന് പത്രത്തില്‍ പേരുവന്നു, കടം വാങ്ങി നാട്ടുകാര്‍ക്ക് ചെലവ് ചെയ്തു, പെട്രോള്‍ പമ്പിന് വില പറഞ്ഞു; ഒടുവില്‍ 'കിട്ടുണ്ണിയായി'

കേരളഭാഗ്യക്കുറിയുടെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം അടിച്ചുവെന്നാണ് തെറ്റിദ്ധരിച്ചത്
ലോട്ടറി അടിച്ചെന്ന് പത്രത്തില്‍ പേരുവന്നു, കടം വാങ്ങി നാട്ടുകാര്‍ക്ക് ചെലവ് ചെയ്തു, പെട്രോള്‍ പമ്പിന് വില പറഞ്ഞു; ഒടുവില്‍ 'കിട്ടുണ്ണിയായി'

പത്തനംതിട്ട: മോഹന്‍ലാല്‍ ചിത്രമായ കിലുക്കത്തിലെ കിട്ടുണ്ണിയുടെ അബദ്ധങ്ങള്‍ ഓര്‍ത്ത് ചിരിക്കാത്തവര്‍ കുറവാണ്. ലോട്ടറി അടിച്ചെന്ന് തെറ്റിദ്ധരിച്ച് മുതലാളിയെ ചീത്തവിളിച്ചു സ്വന്തം കാറില്‍ വരുമെന്ന് പറഞ്ഞു പോയ ഇന്നസെന്റ് അവിസ്മരണീയമാക്കിയ കിട്ടുണ്ണിയുടെ തമാശകള്‍ ഇന്നും ഓര്‍ക്കുമ്പോള്‍ രസകരമാണ്. പത്തനംതിട്ട ഇലവുംതിട്ടയിലെ ചന്ദനക്കുന്ന് കോളനിയിലെ മുരളിയ്ക്കും പറ്റി സമാനമായ അബദ്ധം. 

കിട്ടുണ്ണിയോളം കടുംകൈ ഒന്നും ചെയ്തില്ലെങ്കിലും പത്രത്തില്‍ പേരു വന്നതിന് പിന്നാലെ  കടം വാങ്ങി നാട്ടുകാര്‍ക്കു ചെലവ് ചെയ്തും നാട്ടിലെ പെട്രോള്‍ പമ്പിന് വില പറഞ്ഞും അങ്ങനെ വിലസിനില്‍ക്കുമ്പോഴാണ് തനിക്കല്ല ലോട്ടറി അടിച്ചതെന്ന കാര്യം മുരളി അറിഞ്ഞത്. നാട്ടില്‍ പണിക്കുവന്ന ഇതരം സംസ്ഥാന തൊഴിലാളിക്കാണ് ലോട്ടറി അടിച്ചതെന്നും തനിക്കടിച്ചത് സമാശ്വാസ സമ്മാനമാണെന്നും അറിഞ്ഞ മുരളിക്ക് മാനവും കാശും പോയത് മിച്ചം. 

കേരളഭാഗ്യക്കുറിയുടെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം അടിച്ചുവെന്നാണ് തെറ്റിദ്ധരിച്ചത്. ലോട്ടറി അടിച്ച സന്തോഷത്തില്‍ മുരളി വില പറഞ്ഞത് ഒരു പെട്രോള്‍ പമ്പിനും മെഡിക്കല്‍ സ്‌റ്റോറിനും. പലരില്‍ നിന്നും കടം വാങ്ങി കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ചെലവു ചെയ്തു. മധുര വിതരണവും നടത്തി. 

ഇതിനിടെയാണ് ശരിക്കും ഒന്നാം സമ്മാനം ലഭിച്ച ഇതരസംസ്ഥാനത്തൊഴിലാളി എത്തിയത്. മെഴുവേലി ആലക്കോട് ജങ്ഷന് സമീപം വീടുനിര്‍മാണത്തിന് എത്തിയ ബംഗാളി സ്വദേശി  ടിക്കറ്റ് ബാങ്കിലേല്‍പ്പിച്ചതോടെയാണ് മുരളിക്ക് അടിച്ചത് സമാശ്വാസ സമ്മാനമാണെന്നു മനസിലായത്.

കഴിഞ്ഞ 14ന് നറുക്കെടുത്ത ടിക്കറ്റിനാണ് മുരളിക്ക് സമാശ്വാസ സമ്മാനം ലഭിച്ചത്. മകന്‍ മുഖേനെ ടിക്കറ്റ് ദേശസാത്കൃത ബാങ്ക്ശാഖയില്‍ നല്‍കി അവര്‍ പരിശോധിച്ച് സീരിയല്‍ നമ്പരിലെ വ്യത്യാസം കണ്ടപ്പോഴാണ് ഈ ടിക്കറ്റിന് ഒന്നാം സമ്മാനമില്ലെന്ന് ഉറപ്പിക്കുന്നത്. മുരളിക്ക് ഒന്നാം സമ്മാനം ലഭിച്ച വാര്‍ത്ത പത്രങ്ങളില്‍ വന്നിരുന്നു. തെറ്റുപറ്റിയതറിഞ്ഞ മാധ്യമങ്ങള്‍ പിന്നീടു തിരുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com