കേരളം വീണ്ടും തെരഞ്ഞെടുപ്പു ചൂടിലേക്ക്; സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ തുടങ്ങി

കേരളം വീണ്ടും തെരഞ്ഞെടുപ്പു ചൂടിലേക്ക്; സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ തുടങ്ങി
കേരളം വീണ്ടും തെരഞ്ഞെടുപ്പു ചൂടിലേക്ക്; സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ തുടങ്ങി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ കേരളം വീണ്ടും തെരഞ്ഞെടുപ്പു ചൂടിലേക്ക്. എംഎല്‍എ സ്ഥാനത്തിരുന്നു മത്സരിച്ച നാലുപേര്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ആയതോടെ ആറ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പാണ് കേരളത്തെ കാത്തിരിക്കുന്നത്. 

യുഡിഎഫില്‍നിന്നു മൂന്നും എല്‍ഡിഎഫില്‍നിന്ന് ഒരു എംഎല്‍എയുമാണ് പാര്‍ലമന്റിലേക്കു ജയിച്ചു കയറിയത്. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം സീറ്റുകളിലെ എംഎല്‍എമാരാണ് എംപിമാരായത്. ഇവയോടൊപ്പം നിലവില്‍ ഒഴിവുള്ള രണ്ടു സീറ്റുകളില്‍ കൂടി തെരഞ്ഞെടുപ്പു നടക്കും. അംഗങ്ങളുടെ മരണത്തെത്തുടര്‍ന്ന് ഒഴിവു വന്ന മഞ്ചേശ്വരം, പാലാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പു നടക്കുക.

വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ മുരളീധരന്‍ വടകരയില്‍ സിപിഎമ്മിലെ പി ജയരാജനെ തോല്‍പ്പിച്ചാണ് പാര്‍ലമെന്റ് അംഗമായത്. കോന്നി എംഎല്‍എ അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ സിപിഎമ്മിലെ എ സമ്പത്തിനെ തോല്‍പ്പിച്ചു. അരൂരിലെ അംഗമായ എഎം ആരിഫ് കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാനെയും എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ സിപിഎമ്മിലെ പി രാജീവിനെയുമാണ് പരാജയപ്പെടുത്തിയത്. 

തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ തന്നെ ഉപതെരഞ്ഞെടുപ്പു ചര്‍ച്ചകളും സംസ്ഥാനത്ത് സജീവമായിട്ടുണ്ട്. ഈ മണ്ഡലങ്ങളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് പാറ്റേണ്‍ മുന്നണികള്‍ പരിശോധിക്കുകയാണ്. ഇതു കൂടി കണക്കിലെടുത്തുകൊണ്ടാവും സ്ഥാനാര്‍ഥി പ്രഖ്യാപനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com