തിരുവനന്തപുരം: സംസ്ഥനത്തെ അണക്കെട്ടുകൾ മഴക്കാലത്ത് തുറന്ന് വിടേണ്ട സാഹചര്യമുണ്ടായാൽ അതത് ജില്ലാ കളക്ടർമാരുടെ അനുമതി വാങ്ങിയിരിക്കണമെന്ന് സർക്കാർ ഉത്തരവിറക്കി. 36 മണിക്കൂർ മുമ്പ് വൈദ്യുതി- ജലസേചന വകുപ്പുകൾ ഇത് സംബന്ധിച്ച റിപ്പോർട്ട് കൈമാറി വേണം അനുമതി വാങ്ങാൻ. ഡാം തുറന്ന് വിട്ടാൽ വെള്ളം എത്രത്തോളം ഉയരുമെന്ന് കണക്കാക്കുകയും ഇത് അനുസരിച്ചുള്ള നിർദ്ദേശങ്ങൾ പ്രദേശവാസികൾക്ക് നൽകുകയും വേണമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. മഴക്കാല ദുരന്ത പ്രതികരണ മാർഗരേഖയിലാണ് ഇക്കാര്യങ്ങൾ നിർബന്ധമാക്കിയിരിക്കുന്നത്.
ഡാം തുറക്കേണ്ട സാഹചര്യം വരുന്ന മഴക്കാലത്ത് ഉണ്ടാവുകയാണെങ്കിൽ 15 മണിക്കൂർ മുൻപെങ്കിലും ലൗഡ് സ്പീക്കർ വഴി ജനങ്ങളെ നേരിട്ടറിയിക്കണം. വെള്ളമൊഴുകുന്ന പ്രദേശത്തെ തദ്ദേശ ഭരണസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ 24 മണിക്കൂറിന് മുമ്പ് വിവരം ധരിപ്പിക്കണം. എമർജൻസി സെന്ററുകളിൽ ജലസേചന വകുപ്പിലെ അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനിയറെ 24 മണിക്കൂറും നിയോഗിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ റിപ്പോർട്ട് നൽകുന്നതിനായി ചുമതലപ്പെടുത്തണം.മഴയുടെ തോതനുസരിച്ചു മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതകൾ റിപ്പോർട്ട് ചെയ്യുന്നതിനായി ജിയോളജി വകുപ്പ് ഉദ്യോഗസ്ഥനെയും ജില്ലതോറും നിയമിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന് പുറമേ സംസ്ഥാനത്തുള്ള എല്ലാ അണക്കെട്ടുകളിലെയും ഓറഞ്ച്, റെഡ് അലർട്ടുകളിലെ ജലനിരപ്പ് എത്രവരെയാകാം. എത്ര ഭാഗം ഒഴിച്ചിടണം തുടങ്ങിയ കാര്യങ്ങൾ അടുത്ത മാസം 10 നകം അറിയിക്കാൻ കെ എസ്ഇബിയോടും ജലസേചന വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. അതത് ജില്ലകളിലെ ദുരന്ത നിവാരണ അതോറിറ്റിയെയാണ് ഇക്കാര്യം അറിയിക്കേണ്ടത്. ഇത് പരിശോധിച്ച് അതോറിറ്റി നൽകുന്ന റിപ്പോർട്ട് പ്രകാരം മാത്രമേ ഡാം തുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവൂവെന്നും ഉത്തരവിൽ പറയുന്നു.
ഇനിയൊരു പ്രളയം സംസ്ഥാനത്തുണ്ടാവുകയാണെങ്കിൽ നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനും മതിയായ മുൻകരുതലുകൾ എടുക്കുന്നതിനുമായാണ് പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ