പാലക്കാട് : വാളയാര്‍ പീഡനക്കേസില്‍ മൂന്നുപ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിദിയുടെ പകര്‍പ്പ് പുറത്ത്. പ്രോസിക്യൂഷന്‍ ദയനീയ പരാജയമാണ്. പ്രോസിക്യൂഷന്‍ വാദം മുഴുവന്‍ സാധ്യതകളെ അടിസ്ഥാനമാക്കിയാണ്. സാഹചര്യതെളിവുകളോ, നേരിട്ടുള്ള തെളിവുകളോ ഇല്ല. കുറ്റകൃത്യങ്ങളുമായി പ്രതികളെ ബന്ധിപ്പിക്കാന്‍ ശാസ്ത്രീയ തെളിവുകളും ഹാജരാക്കിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ശരിയായ തെളിവില്ലാതെ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കാനാവില്ല. കുട്ടിക്കെതിരെ ലൈംഗികാതിക്രമം തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല. മൂത്തകുട്ടിയുടെ മരണത്തില്‍ അന്വേഷണസംഘത്തിന് ഗുരുതര വീഴ്ചയാണ് പറ്റിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാക്കിയത് നിഗമനങ്ങള്‍ മാത്രമാണ്. തെളിവായ വസ്ത്രങ്ങള്‍ പീഡനസമയത്ത് ധരിച്ചതെന്ന് പ്രോസിക്യൂഷന് ഉറപ്പിക്കാനായില്ല. പീഡനം നടന്ന സ്ഥലവും ഉറപ്പിക്കാനാകില്ലെന്ന് പോക്‌സോ കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി.
കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായെന്ന് പോസ്റ്റ് മോര്‍ട്ടത്തിലും തെളിവില്ല. ക്ഷതങ്ങള്‍ അണുബാധ മൂലമാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഹാജരാക്കിയ തെളിവുകളെല്ലാം അപ്രസക്തമാണ്. പ്രോസിക്യ.ൂഷന്‍ ഹാജരാക്കിയ സാക്ഷികള്‍ ദുര്‍ബലമായിരുന്നു. പ്രതികള്‍ കുറ്റക്കാരെന്ന് തെളിയിക്കാന്‍ സാക്ഷി മൊഴികള്‍ക്കായില്ല. ഡിവൈഎസ്പി പ്രതികളെ അറസ്റ്റ് ചെയ്ത ശേഷമാണ് സാക്ഷികളുടെ മൊഴിയെടുത്തത്. പീഡനം നടന്നതായി പ്രധാനസാക്ഷികള്‍ പോലും ഡിവൈഎസ്പിയോടു പറഞ്ഞില്ല. വി മധു, എം മധു, ഇടുക്കി സ്വദേശി ഷിബു എന്നിവരെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിയുടെ പകര്‍പ്പാണ് പുറത്തുവന്നത്.
വാളയാറിലെ ഇളയകുട്ടിയുടെ മരണം ആത്മഹത്യയെന്ന് സ്ഥാപിക്കാനാണ് അന്വേഷണസംഘം ശ്രമിച്ചത്. മറ്റ് സാധ്യതകള്‍ അന്വേഷിച്ചില്ല. ഇത് ഗുരുതര വീഴ്ചയാണ്. പ്രതികള്‍ പീഡിപ്പിച്ചതിന് തെളിവുകള്‍ ശേഖരിക്കുന്നതിലും അന്വേഷണ ഉദ്യോഗസ്ഥര്‍ തികഞ്ഞപരാജയമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ