കട്ടപ്പന: പുതിയ രണ്ടിനം ചിതലുകളെ ഇടുക്കി മല നിരകളില്‍ നിന്ന് കണ്ടെത്തി. 'കൃഷ്ണകാപ്രിടെര്‍മിസ് ദിനേശന്‍' (Krishnacapritermes dineshan), 'കൃഷ്ണകാപ്രിടെര്‍മിസ് മണികണ്ഠന്‍' (Krishnacapritermes mannikandan) എന്നിങ്ങനെയാണ് ഇവയുടെ പേരുകൾ.
'സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ' (ZSI) യിലെ ഗവേഷകരായ ഡോ. ആമിന പൂവൊളി, ഡോ. രാജ്‌മോഹന കെ എന്നിവരാണ് പുതിയയിനം ചിതലുകളെ കണ്ടെത്തിയത്. അന്താരാഷ്ട്ര ജേര്‍ണലായ 'ഓറിയന്റല്‍ ഇന്‍സെക്റ്റ്സി'ന്റെ പുതിയ ലക്കത്തില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.
സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കോഴിക്കോട് മേഖലാ കേന്ദ്രത്തിലെ കെഎ ദിനേശന്‍, മണികണ്ഠന്‍ നായര്‍ എന്നിവരാണ് ചിതല്‍ സാമ്പിളുകള്‍ ശേഖരിച്ചത്. അവരുടെ ബഹുമാനാര്‍ഥമാണ് പുതിയ ചിതലിനങ്ങള്‍ക്ക് 'കൃഷ്ണകാപ്രിടെര്‍മിസ് ദിനേശന്‍', 'കൃഷ്ണകാപ്രിടെര്‍മിസ് മണികണ്ഠന്‍' എന്നിങ്ങനെ പേര് നല്‍കിയത്.
2014 ല്‍ ഇടുക്കിയില്‍ നിന്ന് കണ്ടെത്തിയ ചിതലിനങ്ങളുടെ സവിശേഷതകള്‍ മനസിലാക്കാന്‍ നടന്ന ഡിഎന്‍എ പഠനത്തിന് സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, പൂനെയിലെ ഗവേഷകന്‍ ഡോ. കെപി ദിനേശ് നേതൃത്വം നല്‍കി. കാസര്‍കോട് കേന്ദ്ര സര്‍വകലാശാല, കോട്ടയം സിഎംഎസ് കോളജ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരും ഡിഎന്‍എ പഠനത്തില്‍ പങ്കുവഹിച്ചു. ഡിഎന്‍എ ബാര്‍കോഡ് പഠനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വൈകിയതിനാലാണ് പഠന റിപ്പോര്‍ട്ട് ഇത്രയും താമസിച്ചതെന്ന്, ഗവേഷകര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ