മതകാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ആര്? വിശ്വാസത്തില്‍ നിയമം എത്രത്തോളം? ; വിശാല ബെഞ്ച് പരിഗണിക്കുക ഇവ

ഇന്ത്യ പോലെ വൈവിധ്യപൂര്‍ണമായ ഒരു നാട്ടില്‍ മതവിശ്വാസങ്ങളിലും ആ വൈവിധ്യമുണ്ട്
മതകാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ആര്? വിശ്വാസത്തില്‍ നിയമം എത്രത്തോളം? ; വിശാല ബെഞ്ച് പരിഗണിക്കുക ഇവ

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനം ഉള്‍പ്പെടെ, മതകാര്യങ്ങളില്‍ കോടതിക്ക് എത്രത്തോളം ഇടപെടാനാവും എന്ന കാര്യത്തില്‍ സുപ്രീം കോടതിയുടെ വിശാല ബെഞ്ച് തീരുമാനമെടുക്കണമെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി. വിശാല ബെഞ്ചിന്റെ തീരുമാനം വരുന്നതുവരെ ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച വിധിക്കെതിരായ പുനപ്പരിശോധനാ ഹര്‍ജികള്‍ നീട്ടിവയ്ക്കുന്നതായും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിന്യായത്തില്‍ വ്യക്തമാക്കി. 

മതകാര്യങ്ങളില്‍ കോടതിക്ക് എത്രത്തോളം ഇടപെടാം എന്നതില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. മത വിശ്വാസത്തിന്റെ അവിഭാജ്യ ഘടകങ്ങള്‍ എന്ത് എന്നതു സംബന്ധിച്ചും കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഇന്ത്യ പോലെ വൈവിധ്യപൂര്‍ണമായ ഒരു നാട്ടില്‍ മതവിശ്വാസങ്ങളിലും ആ വൈവിധ്യമുണ്ട്. ഒരു മതത്തിന്റെ അവിഭാജ്യ ഘടകമായ വിശ്വാസങ്ങള്‍ എന്ന് ഒരു വിഭാഗം കരുതുന്ന കാര്യം അതേ മതത്തിന്റെ തന്നെ മറ്റു വിഭാഗത്തിന് അവിഭാജ്യ ഘടകം ആവണമെന്നില്ല. ഇരു വിഭാഗങ്ങള്‍ക്കും സ്വന്തം വിശ്വാസം പുലര്‍ത്താനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നുമുണ്ട്. മതവിശ്വാസത്തില്‍ കോടതികള്‍ക്ക് എത്രത്തോളം ഇടപെടാം എന്നതില്‍ ഒരു ജുഡീഷ്യല്‍ പോളിസിയുടെ ആവശ്യത്തിലേക്കാണ് ഇത്തരം സാഹചര്യങ്ങള്‍ എത്തിക്കുന്നതെന്ന് കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.

ആരാധനാ സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം ശബരിമലയില്‍ മാത്രമല്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മുസ്ലിം സ്ത്രീകള്‍ക്ക് പള്ളികളിലും ദര്‍ഗകളിലും പ്രവേശിക്കുന്നതിലും സമുദായം മാറി വിവാഹം കഴിച്ച പാഴ്‌സി സ്ത്രീകള്‍ക്ക് അഗ്യാരിയില്‍ പ്രവേശിക്കുന്നതിലും ഇതേ വിഷയമുണ്ട്. ദാവൂദി ബോറ സമുദായത്തിലെ സ്ത്രീ ചേലാ കര്‍മത്തില്‍ കോടതിക്ക് ഇടപെടാമോ എന്ന കാര്യം സുപ്രീം കോടതിയുടെ തന്നെ പരിഗണയിലുണ്ട്. 

മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എല്ലാവര്‍ക്കും നീതി ഉറപ്പുവരുത്തുന്നതിന് വിശാല ബെഞ്ചിന്റെ തീര്‍പ്പ് ആവശ്യമുണ്ട്. വിശ്വാസവും മൗലിക അവകാശവുമായി പരസ്പരം ബന്ധപ്പെട്ടു നില്‍ക്കുന്ന വിഷയങ്ങള്‍ക്കു പരിഹാരം കാണാന്‍ ഇതിലൂടെ കഴിയും. ഭരണഘടനാ വിഷയങ്ങളില്‍ അഞ്ച് അംഗങ്ങളില്‍ കുറയാത്ത ബെഞ്ച് തീര്‍പ്പു കല്‍പ്പിക്കണമെന്നത്, സുപ്രീം കോടതിയില്‍ ഏഴ് ജഡ്ജിമാര്‍ മാത്രമുണ്ടായിരുന്ന കാലത്തെ ചട്ടമാണ്. ഇപ്പോഴത്തെ ജഡ്ജിമാരുടെ എണ്ണം പരിഗണിച്ച് കൂടുതല്‍ അംഗങ്ങള്‍ ഉള്‍പ്പെട്ട ഭരണഘടനാ ബെഞ്ച് ഇക്കാര്യങ്ങളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നത് നീതി ഉറപ്പാക്കാനും വിധിന്യായത്തിന്റെ ആധികാരികത ഉറപ്പിക്കാനും സാഹചര്യമൊരുക്കും. 

ശബരിമല കേസിലെ പുനപ്പരിശോധനാ ഹര്‍ജികളിലെ വിധി മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശന കേസുമായും പാഴ്‌സി സ്ത്രീകളുടെ അഗ്യാരി പ്രവേശന കേസുമായും ദാവൂദി ബോറ ചേലാ കര്‍മ കേസുമായും പരസ്പരം ബന്ധപ്പെടാവുന്നതും അവയെ ബാധിക്കാവുന്നതുമാണ്. ഒരു മതത്തിന്റെ വിശ്വാസങ്ങളില്‍ അവിഭാജ്യ ഘടകം എന്ത്, ആരാണ് അതു തീരുമാനിക്കേണ്ടത്, കോടതികള്‍ക്ക് അതില്‍ ഇടപെടാമോ അതോ മതപുരോഹിതരാണോ അതു തീരുമാനിക്കുന്നത് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഈ കേസുകളും ഉയര്‍ത്തുന്നുണ്ട്. പ്രത്യേക വിശ്വാസങ്ങള്‍ പിന്തുടര്‍ന്നുപോരുന്ന പ്രത്യേക മതവിഭാഗങ്ങള്‍ ആരൊക്കെ എന്നതു സംബന്ധിച്ചും പരിശോധന നടത്തേണ്ടതുണ്ട്. ഒരു വിഭാഗത്തില്‍ പെടാത്ത ആള്‍ക്ക് ആ വിഭാഗത്തിന്റെ വിഷയം ഉന്നയിച്ച് പൊതുതാത്പര്യ ഹര്‍ജി നല്‍കാനാവുമോയെന്നതും പരിശോധിക്കേണ്ട കാര്യമാണ്. ഒരു പ്രത്യേക മതവിഭാഗത്തിന്റെ (ഡിനോമിനേഷന്‍) അവിഭാജ്യ ഘടകങ്ങള്‍ എന്തൊക്കെയെന്ന് അതതു വിഭാഗങ്ങള്‍ തന്നെയാണ് തീരുമാനിക്കേണ്ടത് എന്ന ശിരൂര്‍ മഠം കേസിലെയും വിശ്വാസ കാര്യങ്ങളില്‍നിന്ന് കോടതികള്‍ മാറിനില്‍ക്കണമന്ന അജ്മീര്‍ ദര്‍ഗ കേസിലെയും വിധികളെ വിശാല ബെഞ്ച് പരിശോധിക്കണമമെന്ന് വിധിയന്യായത്തില്‍ പറയുന്നു.

ശബരിമല യുവതീ പ്രവേശന വിധിയെക്കുറിച്ച് വിധിന്യായത്തില്‍ പരാമര്‍ശമില്ല. അഞ്ച് അംഗ ഭരണഘടനാ ബെഞ്ചില്‍ ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസ് എഎന്‍ ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവര്‍ ഭൂരിപക്ഷ വിധിയെ അനുകൂലിച്ചു. ജസ്റ്റിസുമാരായ റോഹിങ്ടണ്‍ നരിമാനും ഡിവൈ ചന്ദ്രചൂഡും ഭിന്ന വിധി എഴുതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com