കൊച്ചി: കനകമല ഐ എസ് കേസില്‍ ആറു പ്രതികള്‍ കുറ്റക്കാരാണെന്ന് എൻഐഎ കോടതി. മന്‍സീദ്, സ്വാലിഹ് മുഹമ്മദ്, റാഷിദ്, റംഷാദ് നങ്കീലന്‍, സ്വാഫാന്‍, സുബഹാനി ഹാജ മൊയ്തീന്‍ എന്നിവരെയാണ് കൊച്ചി എൻഐഎ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കേസിലെ ആറാംപ്രതി കുറ്റ്യാടി സ്വദേശി ജാസിമിനെയാണ് കോടതി വെറുതെവിട്ടത്. ജാസിമിനെതിരായ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്നു വ്യക്തമാക്കിയാണ് കോടതിയുടെ നടപടി. കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറുപേര്‍ക്കെതിരെയും കോടതി യുഎപിഎ വകുപ്പും ചുമത്തി. ഇവര്‍ക്കെതിരായ വിധി ഉടന്‍ പുറപ്പെടുവിക്കും.
ആഗോള ഭീകരസംഘടനയായ ഐഎസുമായി ബന്ധപ്പെട്ട് 2016 ഒക്ടോബറില്‍ കണ്ണൂരിലെ കനകമലയില്‍ ഒത്തുചേര്‍ന്ന് ആക്രമണത്തിന് ഗൂഢാലോചന നടത്തി എന്നതാണ് കേസ്. രാജ്യദ്രോഹകുറ്റം, ഗൂഢാലോചന, യു.എ.പി.എ.യിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചത്.കേസില്‍ 70 സാക്ഷികളെ വിസ്തരിച്ചു.
ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) സമര്‍പ്പിച്ച രണ്ട് കുറ്റപത്രങ്ങളിലായി കോഴിക്കോട് സ്വദേശികളായ മന്‍സീദ് എന്ന ഒമര്‍ അല്‍ ഹിന്ദി, സജീര്‍, ചേലക്കര സ്വദേശി യൂസഫ് ബിലാല്‍ (ടി. സ്വാലിഹ് മുഹമ്മദ്), കോയമ്പത്തൂര്‍ സ്വദേശി റാഷിദ് (അബ് ബഷീര്‍), കുറ്റ്യാടി സ്വദേശികളായ റംഷാദ് നങ്കീലന്‍, എന്‍.കെ. ജാസിം, തിരൂര്‍ സ്വദേശി സ്വാഫാന്‍, തിരുനല്‍വേലി സ്വദേശി സുബഹാനി ഹാജ മൊയ്തീന്‍ എന്നിവരാണ് വിചാരണ നേരിട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ