'ആരെയും ഭയപ്പെടേണ്ട ഗതികേട് എന്റെ ഓഫീസിനില്ല'; ബിന്ദു അമ്മിണിക്ക് എകെ ബാലന്റെ മറുപടി

ഞാനോ എന്റെ ഓഫീസോ ഒരു കാര്യവും മറച്ചുവെച്ചിട്ടില്ല. ഒരു ഒളിച്ചുകളിയും ഇത്തരം പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുമില്ല
'ആരെയും ഭയപ്പെടേണ്ട ഗതികേട് എന്റെ ഓഫീസിനില്ല'; ബിന്ദു അമ്മിണിക്ക് എകെ ബാലന്റെ മറുപടി

തിരുവനന്തപുരം:  താന്‍ ഓഫീസിലെത്തിയില്ലെന്ന് പറയുന്നത് ഭയം കൊണ്ടാണെന്ന ബിന്ദു അമ്മിണിയുടെ പരാമര്‍ശത്തിന് മറുപടിയുമായി എകെ ബാലന്‍. തികച്ചും തെറ്റായ കാര്യങ്ങളാണ് അവര്‍ പറഞ്ഞിട്ടുള്ളത്. ബിന്ദു അമ്മിണി ഓഫീസില്‍ വന്ന ദിവസം ഞാന്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല എന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അവര്‍ ഓഫീസില്‍ വന്നിട്ടുണ്ടെന്നും പരാതി തരാനാണ് വന്നതെന്നും ഞാന്‍ പറഞ്ഞതാണെന്നും എകെ ബാലന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഞാനോ എന്റെ ഓഫീസോ ഒരു കാര്യവും മറച്ചുവെച്ചിട്ടില്ല. ഒരു ഒളിച്ചുകളിയും ഇത്തരം പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുമില്ല. ആരെയും ഭയപ്പെടേണ്ട ഗതികേട് എന്റെ ഓഫീസിനില്ലെന്ന് മന്ത്രിയുടെ കുറിപ്പില്‍ പറയുന്നു.

എകെ ബാലന്‍ തന്റെ നിഴലിനെ പോലും ഭയപ്പെടുന്നു. താന്‍ എന്തിനാണ് ഓഫീസിലെത്തിയതെന്ന് പറയാനുള്ള ആര്‍ജവം മന്ത്രി കാണിക്കണമെന്നും ബിന്ദു പറഞ്ഞു. ഏറ്റുമാനൂര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ അധ്യാപകന്‍ കുട്ടികളെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം അന്വേഷിക്കാനാണ് താന്‍ മന്ത്രി എ.കെ. ബാലന്റെ  ഓഫീസിലെത്തിയത്. അത് മറച്ചുവെക്കുന്നത് എന്തിനാണെന്നതില്‍ സംശയമുണ്ട്. വിഷയത്തില്‍ പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പ് എത്രമാത്രം ഒളിച്ചുകളിക്കുന്നുവെന്നതാണ് അത് ബോധ്യപ്പെടുത്തുന്നത്.  വിഷയം പുറത്തേക്ക് വരാതിരിക്കുന്നതിന് വേണ്ടി മാത്രമാണ് താന്‍ ഓഫീസിലെത്തിയെന്നത് മന്ത്രി സമ്മതിക്കാതിരിക്കുന്നതെന്നും ബിന്ദു അമ്മിണി പറഞ്ഞു.

എകെ ബാലന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ബിന്ദു അമ്മിണി നടത്തിയ ഒരു പ്രസ്താവന കാണാനിടയായി. തികച്ചും തെറ്റായ കാര്യങ്ങളാണ് അവര്‍ പറഞ്ഞിട്ടുള്ളത്.

ബിന്ദു അമ്മിണി ഓഫീസില്‍ വന്ന ദിവസം ഞാന്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല എന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അവര്‍ ഓഫീസില്‍ വന്നിട്ടുണ്ടെന്നും പരാതി തരാനാണ് വന്നതെന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്.

ബിന്ദു അമ്മിണി ഓഫീസിലെത്തിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ പരാതിയുമായാണ് ഇവര്‍ എന്റെ ഓഫീസിലെത്തിയതെന്ന് പറഞ്ഞിരുന്നു. രണ്ട് പരാതികളാണ് അവര്‍ തന്നിട്ടുള്ളത്. പരാതിയുടെ ഉള്ളടക്കം എന്റെ ഓഫീസില്‍ നിന്നും നേരത്തെ പറഞ്ഞിരുന്നു. പരാതികള്‍ രണ്ടും അനന്തര നടപടികള്‍ക്കായി തൊട്ടടുത്ത ദിവസം തന്നെ പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്.

ഏറ്റുമാനൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്രശ്‌നവുമായി ബന്ധപ്പെട്ട് ബിന്ദു അമ്മിണി പരാതി തരും മുന്‍പ് തന്നെ നടപടി സ്വീകരിക്കുകയും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് നടപടി ഉണ്ടാകും.

ഞാനോ എന്റെ ഓഫീസോ ഒരു കാര്യവും മറച്ചുവെച്ചിട്ടില്ല. ഒരു ഒളിച്ചുകളിയും ഇത്തരം പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുമില്ല. ആരെയും ഭയപ്പെടേണ്ട ഗതികേട് എന്റെ ഓഫീസിനില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com