റോഡ് നിര്‍മ്മാണം തടസ്സപ്പെടുത്തി : ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

റോഡ് നിര്‍മ്മാണം തടയേണ്ട എന്ത് കാര്യമാണ് ഷാനിമോള്‍ക്ക് ഉള്ളതെന്ന് മന്ത്രി ജി സുധാകരന്‍
ഷാനിമോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍
ഷാനിമോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍

ആലപ്പുഴ : കോണ്‍ഗ്രസ് നേതാവും അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. റോഡ് നിര്‍മ്മാണം തടസ്സപ്പെടുത്തി എന്നാരോപിച്ചാണ് കേസെടുത്തിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പ് തുറവൂര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 

സെപ്തംബര്‍ 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എരമല്ലൂര്‍-എഴുപുന്ന റോഡ് നിര്‍മ്മാണം രാത്രി 11 മണിയോടെ ഷാനിമോളുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തി തടസ്സപ്പെടുത്തിയെന്നാണ് പരാതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി എന്നാരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആലപ്പുഴ എസ്പിക്ക് പരാതി നല്‍കുകയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചാണ് റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നാണ് കോണ്‍ഗ്രസിന്റെ വാദം. തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും, ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്നും ഷാനിമോള്‍ പ്രതികരിച്ചു.

നടന്നുകൊണ്ടിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഷാനിമോള്‍ തടസ്സപ്പെടുത്തിയതെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. റോഡ് നിര്‍മ്മാണം തടയേണ്ട എന്ത് കാര്യമാണ് ഷാനിമോള്‍ക്ക് ഉള്ളതെന്ന് മന്ത്രി ചോദിച്ചു. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ കൂടുതല്‍ നടപടി വേണ്ടെന്ന് നിര്‍ദേശിച്ചിരുന്നുവെന്നും ജി സുധാകരന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com