'രാജ്യത്തെ പൗരന്മാരെ  തല്ലിക്കൊല്ലരുതെന്ന്  ആവശ്യപ്പെട്ടാല്‍ അതെങ്ങനെയാണ് രാജ്യദ്രോഹമാകുന്നത്'

ആരോ കൊടുത്ത പരാതിയില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേസെടുത്തതെന്നാണ് പറയുന്നത്
'രാജ്യത്തെ പൗരന്മാരെ  തല്ലിക്കൊല്ലരുതെന്ന്  ആവശ്യപ്പെട്ടാല്‍ അതെങ്ങനെയാണ് രാജ്യദ്രോഹമാകുന്നത്'

തിരുവനന്തപുരം: വര്‍ഗീയ ശക്തികള്‍ നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജനാധിപത്യവും മനുഷ്യാവകാശങ്ങളും ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ട അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ള പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ പറഞ്ഞു. 

ഭരണഘടനാ മൂല്യങ്ങളും ജനങ്ങളുടെ സ്വൈരജീവിതവും സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടതിനാണ്, രാജ്യം ആദരിക്കുന്ന പ്രതിഭാശാലികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. എത്രയും പെട്ടെന്ന് ഈ നടപടി പിന്‍വലിക്കണം.അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം, അപര്‍ണ സെന്‍, ശ്യാം ബെനഗല്‍,  രേവതി, കൊങ്കണ സെന്‍, സൗമിത്ര ചാറ്റര്‍ജി, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, സംഗീതജ്ഞ ശുഭ മുദ്ഗല്‍ തുടങ്ങി 48  പേരാണ് സംയുക്തമായി ജൂലൈ 23 നു പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. സമാധാനപ്രിയരും അഭിമാനികളുമായ ഇന്ത്യക്കാരെന്ന നിലയിലാണ് തങ്ങള്‍ എഴുതുന്നതെന്ന് അവര്‍ കത്തില്‍ പറഞ്ഞിട്ടുണ്ട്. ജയ് ശ്രീറാം വിളിച്ചുകൊണ്ട് ന്യൂനപക്ഷങ്ങളെയും ദളിത് ജനവിഭാഗങ്ങളെയും തല്ലിക്കൊല്ലുന്നത്  അവസാനിപ്പിക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്.  

വിമര്‍ശനമില്ലാത്ത ജനാധിപത്യം എന്ത് ജനാധിപത്യമെന്നാണ് അവര്‍ ചോദിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനോട് വിയോജിക്കുന്നവരെ രാജ്യദ്രോഹികളായും അര്‍ബന്‍ നക്‌സലൈറ്റുകളായും ചിത്രീകരിക്കുന്നുവെന്ന കത്തിലെ ആരോപണം ശരിവെക്കുന്ന തരത്തിലാണ് ഇപ്പോള്‍ അവര്‍ക്കെതിരെ  നടപടിയെടുത്തിരിക്കുന്നത്. ആരോ കൊടുത്ത പരാതിയില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേസെടുത്തതെന്നാണ് പറയുന്നത്. ജനങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്ന്  ആവശ്യപ്പെടുന്നത്  എങ്ങനെയാണ് രാജ്യദ്രോഹ കുറ്റമാകുന്നത്? രാജ്യത്തെ പൗരന്മാരെ  തല്ലിക്കൊല്ലരുതെന്ന്  ആവശ്യപ്പെട്ടാല്‍ അതെങ്ങനെയാണ് രാജ്യദ്രോഹമാകുന്നത്?

തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുന്നതിനു പകരം അത് ചൂണ്ടിക്കാട്ടുന്നവരെക്കൂടി ക്രൂശിക്കാനുള്ള നീക്കം അത്യന്തം പ്രതിഷേധാര്‍ഹമാണ്. ഈ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ സാംസ്‌കാരികലോകം ഒറ്റക്കെട്ടായി പ്രതിഷേധം ഉയര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com