മാസപ്പടി ഡയറിയില്‍ കടകംപള്ളിയുടെ പേരുണ്ടെന്ന് പറഞ്ഞിട്ടില്ല; വര്‍ഗീയ പ്രചാരണം നടത്തിയെങ്കില്‍ കേസ് എടുക്കാത്തത് എന്തുകൊണ്ട്?; കുമ്മനം

വര്‍ഗീയ പ്രചാരണമാണ് താന്‍ നടത്തിയതെങ്കില്‍ എന്തുകൊണ്ട് തന്റെ പേരില്‍ കേസെടുത്തില്ലെന്ന് കടകംപള്ളിയോട് കുമ്മനം 
മാസപ്പടി ഡയറിയില്‍ കടകംപള്ളിയുടെ പേരുണ്ടെന്ന് പറഞ്ഞിട്ടില്ല; വര്‍ഗീയ പ്രചാരണം നടത്തിയെങ്കില്‍ കേസ് എടുക്കാത്തത് എന്തുകൊണ്ട്?; കുമ്മനം

തിരുവനന്തപുരം: ബിജെപി നേതാവ് കുമ്മനം രാജശേഖരനും മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ള വാക്‌പോര് തുടരുന്നു. വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചാണ് ഇരുവരും പോര്‍വിളി നടത്തുന്നത്. ജോലി രാജിവെച്ച് കുമ്മനം നടത്തിയത് വര്‍ഗീയ പ്രചാരണമാണെന്ന കടകംപള്ളിയ്ക്ക് അതേനാണയത്തില്‍ കുമ്മനത്തിന്റെ മറുപടി. വര്‍ഗീയ പ്രചാരണമാണ് താന്‍ നടത്തിയതെങ്കില്‍ എന്തുകൊണ്ട് തന്റെ പേരില്‍ കേസെടുത്തില്ല. അത്തരത്തില്‍ ഒരു കേസ് പോലും ഇന്നുവരെ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്നും കുമ്മനം പറഞ്ഞു. 

മാറാട് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു താന്‍ സമരം നടത്തിയത്്. മാസപ്പടി ഡയറിയില്‍ കടകംപള്ളിയുടെ പേരുണ്ടെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും കുമ്മനം പറഞ്ഞു.

കടകംപള്ളി സുരേന്ദ്രന്റെ പോസ്റ്റ്

ശ്രീ. കുമ്മനം രാജശേഖരന്‍ ഉന്നയിച്ച വാസ്തവ വിരുദ്ധമായ ആരോപണത്തിന് മറുപടി പറഞ്ഞപ്പോള്‍ പരിഹാസം കടന്നുവന്നതിന് പരസ്യമായി തന്നെ ഞാന്‍ ഖേദം പ്രകടിപ്പിക്കുകയുണ്ടായി. പക്ഷേ, താങ്കള്‍ എനിക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങള്‍ എല്ലാം അംഗീകരിച്ചുകൊണ്ടല്ല അത്.  താങ്കള്‍ മനസിലാക്കാന്‍ കുറച്ച് കാര്യങ്ങള്‍ ഉണ്ട്.

അങ്ങ് ഫുഡ് കോര്‍പ്പറേഷനിലെ ജോലി രാജി വെക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് എനിക്കറിയാം. ഈ ജോലി രാജി വെച്ചതിന് ശേഷം പൊതുപ്രവര്‍ത്തനത്തിന് അല്ല വര്‍ഗ്ഗീയ പ്രചാരണത്തിനാണ് താങ്കള്‍ തുടക്കമിട്ടത്. രണ്ടും രണ്ടാണ്. അതേസമയം വിദ്യാര്‍ത്ഥിയായിരിക്കേ തന്നെ കുട്ടികള്‍ക്ക് കഌസെടുത്ത് തുടങ്ങിയതാണ് ഞാന്‍. പിന്നീട് ഒരു ട്യൂട്ടോറിയല്‍ കോളേജിലെ അധ്യാപകനായിരുന്ന ഞാന്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പൊതുപ്രവര്‍ത്തനത്തിലേക്ക് എത്തുകയായിരുന്നു.

ഇന്ന് പരമ സാത്വികന്‍ ചമയുന്ന കുമ്മനത്തിന്റെ പഴയ കാലം കേരളം മറന്നുവെന്ന് കരുതരുത്. മാറാട് കലാപം ആളിക്കത്തിക്കാന്‍ വേണ്ടി താങ്കള്‍ നടത്തിയ ശ്രമങ്ങള്‍ ആരും മറന്നിട്ടില്ല. മാറാട് കലാപത്തിന്റെ കാരണക്കാരെ സിബിഐ അന്വേഷിച്ചു കണ്ടെത്തുന്നതിന് തടസം നിന്നതിന്റെ കാരണവും അതായിരുന്നല്ലോ. മാറാട് കലാപത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ അമ്മ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിപ്പിച്ചതിന് മുസഌംലീഗുമായി ഒത്തുകളി നടത്തിയത് ആരായിരുന്നുവെന്നത് എല്ലാവരും മറന്നെന്ന് ധരിക്കേണ്ട.

കുമ്മനം പഴയ ചില പരിപാടികളെ കുറിച്ച് പരാമര്‍ശിച്ച് കണ്ടു. പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മിത്രാനന്ദപുരം കുളം ഒന്നരക്കോടി രൂപ ചെലവില്‍ നവീകരിച്ചത് സംസ്ഥാന സര്‍ക്കാര്‍ ആണ്. ആ വേദിയില്‍ എന്തെങ്കിലും പ്രസക്തി താങ്കള്‍ക്ക് ഉണ്ടായിരുന്നില്ല. കൊച്ചി മെട്രോയെ കുറിച്ച് വീണ്ടും പറഞ്ഞത് കണ്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് മാത്രമായിരുന്നു താങ്കളന്ന്. അവിടെ ആരെങ്കിലും ക്ഷണിച്ചാല്‍ പോലും പ്രോട്ടോക്കോള്‍ ലംഘിച്ച് കയറി ഇരിക്കുന്നത് മര്യാദകേടും വില കുറഞ്ഞ രാഷ്ട്രീയ അഭ്യാസവുമാണെന്ന നിലപാടാണ് എനിക്കുള്ളത്. ഒരുദാഹരണം പറയാം, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കയറി ഇരിക്കാറുണ്ടോ? ഔചിത്യ ബോധം എന്ന ഒന്നുണ്ട്. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് ഒരു കാര്യത്തിലും പങ്കാളിയല്ലാത്ത, ജനപ്രതിനിധിയുമല്ലാത്ത ഒരാള്‍ അത്തരമൊരു പരിപാടിയില്‍ കയറി ഇരിക്കുന്നതിനെ ആണ് ഞാന്‍ വിമര്‍ശിച്ചത്. അങ്ങയുടെ ആ കാട്ടായത്തിന് കുമ്മനടി എന്ന പ്രയോഗം വന്നു ചേര്‍ന്നത് എന്റെ തെറ്റല്ല. പക്ഷേ, കഴിഞ്ഞ പോസ്റ്റില്‍ കുമ്മനടി എന്ന് ഞാന്‍ ഉപയോഗിച്ചത് ശരിയായില്ല. അതില്‍ ഖേദം പ്രകടിപ്പിച്ചത് ആത്മാര്‍ത്ഥമായാണ്.

ഞാന്‍ മാസപ്പടി വാങ്ങിയെന്ന മട്ടില്‍ അതിസമര്‍ത്ഥമായി പരോക്ഷ ആരോപണം ഉന്നയിച്ചത് കണ്ടു. വിജിലന്‍സ് പ്രത്യേക കോടതി ഒരു തെളിവും ഇല്ലെന്ന് കണ്ട് എന്നെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയ കേസ് തന്നെയാണ് അങ്ങ് കുബുദ്ധിയോടെ വീണ്ടും വലിച്ചിട്ടത്. ആ കേസില്‍ ഞാന്‍ കുറ്റക്കാരന്‍ ആയിരുന്നെങ്കില്‍ ഇന്ന് ജനങ്ങള്‍ നല്‍കിയ മന്ത്രി കസേരയില്‍ എനിക്ക് ഇരിക്കാനാകുമായിരുന്നില്ല. ആ കേസില്‍ ഞാന്‍ കുറ്റക്കാരനല്ലെന്ന് ജനകീയ കോടതിയും വിധിച്ചതാണ്. തെറ്റുകാര്‍ക്ക് എതിരെ പദവി നോക്കാതെ പാര്‍ട്ടി നടപടി എടുത്തിട്ടുണ്ട്. ആ വിഷയത്തില്‍ എനിക്കൊരു പങ്കുമില്ല. പാര്‍ട്ടി നടത്തിയ അന്വേഷണത്തിലും എന്റെ നിരപരാധിത്വം ബോധ്യപ്പെട്ടതാണ്. പാര്‍ട്ടി എന്നെ താക്കീത് ചെയ്യുക പോലും ചെയ്തിട്ടില്ലെന്നത് അറിയാതെയാകും പഴകി തേഞ്ഞ ആരോപണം ആക്ഷേപിക്കാന്‍ താങ്കള്‍ ഉപയോഗിച്ചത്. അത് പിന്‍വലിക്കാനുള്ള ധാര്‍മ്മികത അങ്ങ് കാട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

കുമ്മനം രാജശേഖരന്‍ പരാജയഭീതിയില്‍ മത്സര രംഗത്ത് നിന്ന് പിന്മാറിയെന്ന് ഞാന്‍ ആരോപിച്ചിട്ടില്ല. താങ്കള്‍ മത്സരിച്ചിരുന്നെങ്കിലും പ്രശാന്തിനോട് പരാജയപ്പെടും എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. പരാജയഭീതിയില്‍ മത്സര രംഗത്ത് നിന്ന് പിന്മാറിയെന്ന കഥ പ്രചരിക്കുന്നതിനിടയില്‍ എന്നാണ് ഞാന്‍ പറഞ്ഞത്. എല്ലാത്തിനും മറുപടി പറഞ്ഞപ്പോള്‍ താങ്കളെ സ്ഥാനാര്‍ഥി സ്ഥാനത്ത് നിന്നും വെട്ടിമാറ്റി എന്നതിനെ കുറിച്ച് മൗനം പാലിച്ചതെന്തേ?

ഗുരുവായൂരപ്പന്റെ സന്നിധിയില്‍ മാത്രമല്ല, മറ്റുപല ക്ഷേത്രങ്ങളിലും പോവുകയും അവിടത്തെ മര്യാദകള്‍ പാലിച്ച് കൈ കൂപ്പുകയും ചെയ്യുന്നുണ്ട്. ഗുരുവായൂരില്‍ കൈ കൂപ്പിയതിന്റെ പേരില്‍ എന്നെ ആരും പാര്‍ട്ടിയില്‍ വിലക്കിയിട്ടില്ല.

നട്ടാല്‍ കുരുക്കാത്ത നുണകള്‍ പറഞ്ഞു പഴക്കം താങ്കള്‍ക്കും താങ്കളുടെ പാര്‍ട്ടിക്കാര്‍ക്കും തന്നെയാണ്. സഹകരണ ബാങ്കില്‍ എനിക്ക് കോടികളുടെ നിക്ഷേപം ഉണ്ടെന്നും അത് ആദായനികുതി വകുപ്പ് കണ്ടെത്തിയെന്നുമുള്ള ഉണ്ടായില്ലാ വെടി ഉന്നയിച്ചത് താങ്കളുടെ പാര്‍ട്ടിക്കാരന്‍ തന്നെയാണല്ലോ. അതിന്റെ സത്യാവസ്ഥ താങ്കള്‍ക്കും താങ്കളുടെ പാര്‍ട്ടിക്കാര്‍ക്കും ബോധ്യപ്പെട്ടത് കൊണ്ടാകാം ഇപ്പോഴത് മിണ്ടാത്തത്?

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനായി സുപ്രീംകോടതിയില്‍ കേസ് കൊടുത്തത് താങ്കളുടെ സംഘടനയില്‍പെട്ട സ്ത്രീകള്‍ ആണെന്ന് ലോകം അറിഞ്ഞതാണ്. പ്രേരണാകുമാരി അടക്കമുള്ളവരുടെ ബിജെപി ബന്ധം തുറന്നുപറയാന്‍ ആര്‍ജവം ഇല്ലാത്തത് എന്തുകൊണ്ടാണ് ? ശബരിമല വിഷയത്തില്‍ നിങ്ങളുടെ ആത്മാര്‍ത്ഥത കേരളം തിരിച്ചറിഞ്ഞു കഴിഞ്ഞു. സുപ്രീം കോടതി വിധി മറികടക്കുന്നതിന് നിയമനിര്‍മ്മാണം നടത്തുമന്ന് പറഞ്ഞു വോട്ട് പിടിച്ച നിങ്ങള്‍ പിന്നീട് അതേകുറിച്ച് എന്തെങ്കിലും മിണ്ടിയിട്ടുണ്ടോ? നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട വ്യക്തിയാണ് ഞാന്‍.

വട്ടിയൂര്‍ക്കാവില്‍ പ്രശാന്ത് വിജയിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പ്രശാന്തിനെ മാറ്റി എന്റെ ബന്ധുവിനെ മേയറാക്കാന്‍ പോകുന്നു എന്നുള്ള വിലകുറഞ്ഞ ആരോപണം താങ്കള്‍ ഉപയോഗിച്ചു. വട്ടിയൂര്‍ക്കാവില്‍ പ്രശാന്ത് ജയിക്കും. അപ്പോള്‍ പുതിയ മേയര്‍ ഉണ്ടാവും. പുതിയ മേയറെ തീരുമാനിക്കുന്നത് ഞാനോ എന്റെ കുടുംബമോ അല്ല, ഞങ്ങളുടെ പാര്‍ട്ടിയാണ്. കഴക്കൂട്ടത്ത് മാത്രമല്ല കേരളത്തിലെ 140 സീറ്റുകളില്‍ ഒന്നില്‍ പോലും അവകാശവാദം ഉന്നയിക്കുന്നവരുടെ പാര്‍ട്ടിയല്ല ഞങ്ങളുടേത്.

എല്ലാക്കാലവും മന്ത്രിയും ജനപ്രതിനിധിയും ആയിരിക്കണമെന്ന് ആഗ്രഹിക്കുന്ന ആളല്ല ഞാന്‍. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എം എല്‍ എ ആയിരുന്നിട്ടും തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറിനിന്ന് ഏറെക്കാലം പാര്‍ട്ടിയെ നയിക്കുക എന്ന ഉത്തരവാദിത്തം ആണ് ഞാന്‍ കൂടുതല്‍ നിര്‍വഹിച്ചിട്ടുള്ളത്.

വട്ടിയൂര്‍ക്കാവില്‍ തന്നെ വെട്ടി സ്ഥാനാര്‍ഥി ആയ ബി ജെ പി ജില്ലാ പ്രസിഡന്റിനെ മൂന്നാം സ്ഥാനത്തെത്തിക്കാന്‍ യുഡിഎഫിന് വോട്ട് നല്‍കാന്‍ താങ്കള്‍ നീക്കം നടത്തുന്നു എന്ന് എന്നോട് പറഞ്ഞത് നിങ്ങളുടെ പാര്‍ട്ടിയിലെ പ്രമുഖനായ നേതാവാണ്. അത് എന്റെ ആരോപണമായി ഞാന്‍ ഉന്നയിക്കാത്തത് വഴിയില്‍ കേള്‍ക്കുന്നത് വിളിച്ചു പറയുന്ന ശീലം എനിക്കില്ലാത്തത് കൊണ്ടാണ്. തര്‍ക്കത്തിന് സമയക്കുറവുണ്ട്. വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പ് ഫലം അങ്ങയ്ക്കുള്ള നല്ല മറുപടിയാകും.

കുമ്മനത്തിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട ദേവസ്വംസഹകരണടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയുന്നതിന്,
ഫേസ്ബുക്ക് പോസ്റ്റില്‍ അങ്ങ് എന്നെ അഭിസംബോധന ചെയ്ത രീതിയില്‍ പ്രാസമൊപ്പിച്ച് തിരിച്ചും അഭിസംബോധന ചെയ്യാന്‍ പറ്റാത്തതിന് ആദ്യമേ തന്നെ ക്ഷമ ചോദിക്കട്ടെ. അത് എന്റെ ഒരു പോരായ്മയാണെന്ന് അങ്ങ് മനസ്സിലാക്കുമെന്ന് കരുതുന്നു. ഞാന്‍ വളര്‍ന്നു വന്ന സാഹചര്യവും അതിലുപരി ഞാന്‍ പ്രതിനിധാനം ചെയ്യുന്ന ആദര്‍ശവുമാണ് ആ പോരായ്മയ്ക്ക് കാരണം. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ മന്ത്രിയായി വിരാജിക്കുന്ന അങ്ങയെപ്പോലെ ഔന്നത്യമുള്ള ഒരാള്‍ വെറും കുളിമുറി സാഹിത്യകാരന്‍മാരേപ്പോലെ അധ:പതിച്ചതാണോ ഉയര്‍ന്നതാണോയെന്ന് സമയം കിട്ടുമ്പോള്‍ പരിശോധിക്കുമെന്ന് കരുതുന്നു.
ഇനി അങ്ങുന്നയിച്ച ആരോപണങ്ങളിലേക്ക് വരാം. രാഷ്ട്രീയമെന്നത് കടിക്കാനും പിടിക്കാനുമാണെന്ന അങ്ങയുടെ ചിന്തയല്ല എന്നെ നയിക്കുന്നതെന്ന് ആദ്യമേ പറയട്ടേ. കടിച്ചും പിടിച്ചും കടിപിടി കൂടിയും സ്വത്ത് സമ്പാദിച്ച് അടുത്ത നാലു തലമുറയുടെ ജീവിതവും നാട്ടുകാരുടെ ചെലവില്‍ ആക്കിയ പാരമ്പര്യം എനിക്കില്ല എന്ന് ഇന്നാട്ടിലെ ജനങ്ങള്‍ക്കൊപ്പം അങ്ങേക്കും അറിവുണ്ടാകുമല്ലോ?. അതു കൊണ്ടാണ് ഒരു കള്ളവാറ്റുകാരന്റേയും മാസപ്പടി ഡയറിയില്‍ എന്റെ പേര് ഉള്‍പ്പെടാഞ്ഞതും.
ആ അര്‍ത്ഥത്തില്‍ ഞാനൊരു ഗതികിട്ടാ പ്രേതമാണെന്ന് അംഗീകരിക്കുകയാണ്. എനിക്ക് മാസപ്പടി നല്‍കാനോ ലക്ഷങ്ങള്‍ വിലയുള്ള സമ്മാനങ്ങള്‍ നല്‍കാനോ കള്ളവാറ്റുകാരനോ കരിഞ്ചന്തക്കാരനോ കള്ളക്കടത്തുകാരനോ ക്യൂ നില്‍ക്കുന്നില്ല. അവരുമായി എനിക്ക് ചങ്ങാത്തവുമില്ല. ഇതും അങ്ങയുടെ ദൃഷ്ടിയില്‍ ഒരു പോരായ്മ തന്നെയാണല്ലോ?.

28ാം വയസ്സില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചാണ് ഞാന്‍ പൊതു പ്രവര്‍ത്തനം തുടങ്ങിയത്. അല്ലാതെ അങ്ങയെപ്പോലെ പൊതുപ്രവര്‍ത്തനത്തില്‍ വന്നതിന് ശേഷം 'ജോലി' കിട്ടിയതല്ല. മാത്രവുമല്ല ഞാന്‍ കടിപിടി കൂടാന്‍ പോകാത്തതു കൊണ്ടാണ് അങ്ങ് പറഞ്ഞ ഗവര്‍ണ്ണര്‍ സ്ഥാനം ഉപേക്ഷിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചപ്പോള്‍ അര നിമിഷം പോലും ആലോചിക്കാതെ അതിന് മുതിര്‍ന്നതും. ഞാന്‍ രാജ്ഭവന്റെ പടികടന്ന് ചെന്നതും പടിയിറങ്ങിയതും വലിയ സ്വപ്നങ്ങളോടു കൂടി തന്നെയാണ്. ഈ നാട്ടിലെ ദരിദ്രനാരായണന്‍മാരായ കോടിക്കണക്കിന് ജനങ്ങളുടെ കദനം അകറ്റാന്‍ കിട്ടാവുന്ന ഏത് അവസരവും ഉപയോഗിക്കണമെന്ന സ്വപ്നം. ഏത് തീരുമാനമെടുക്കുമ്പോഴും ആ വികാരമാണ് എന്നെ നയിച്ചിട്ടുള്ളത്. അല്ലാതെ കൂടെയുള്ളവന്റെ കുതികാല്‍ വെട്ടിയും അധികാരത്തില്‍ കടിച്ചു തൂങ്ങണമെന്ന അങ്ങയുടെ വികാരമല്ല. അതു കൊണ്ടാണ് വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനില്ലെന്ന് ആദ്യമേ നിലപാടെടുത്തത്.

കുമ്മനം രാജശേഖരന്‍ പരാജയ ഭീതി കൊണ്ടാണ് മത്സരരംഗത്ത് നിന്ന് പിന്‍മാറിയതെന്ന അങ്ങയുടെ ആരോപണം എത്ര ബാലിശമാണെന്ന് ഒന്നു ചിന്തിച്ചു നോക്കണം. 10 വോട്ട് തികച്ചു കിട്ടാന്‍ സാധ്യതയില്ലാത്ത കാലം മുതല്‍ ഞാനും എന്റെ പ്രസ്ഥാനവും മത്സര രംഗത്തുണ്ട്. ആ പാരമ്പര്യം താങ്കള്‍ക്കോ താങ്കളുടെ പാര്‍ട്ടിക്കോ ഉണ്ടോ?. കേരളത്തിന് വെളിയില്‍ ഒന്നു നിവര്‍ന്ന് നില്‍ക്കാന്‍ ഏത് ഈര്‍ക്കില്‍ സംഘടനയുമായും കൈകോര്‍ക്കുന്ന താങ്കളുടെ പാര്‍ട്ടിയുടെ ദയനീയാവസ്ഥ ഓര്‍ത്ത് സഹതപിക്കാനേ ഇപ്പോള്‍ തരമുള്ളൂ. താങ്കളുടെ പ്രസ്ഥാനം നടത്തിയിട്ടുള്ള വോട്ടു കച്ചവടം ഇല്ലായിരുന്നുവെങ്കില്‍ ബിജെപിക്ക് കേരള നിയമസഭയില്‍ നിരവധി ബിജെപി അംഗങ്ങള്‍ ഉണ്ടാകുമായിരുന്നു എന്ന് അങ്ങേയ്ക്ക് അറിവുള്ളതാണല്ലോ?. ഇതേപ്പറ്റി എന്തെങ്കിലും സംശയമുണ്ടെങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷം നിങ്ങളുടെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും വട്ടിയൂര്‍ക്കാവ് എംഎല്‍എയായിരുന്ന കെ മുരളീധരനും നടത്തിയ വെളിപ്പെടുത്തല്‍ ശ്രദ്ധിച്ചാല്‍ മതി. രണ്ടിന്റെയും ദൃശ്യങ്ങള്‍ ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്. അല്‍പ്പമെങ്കിലും ആത്മാഭിമാനം അവശേഷിക്കുന്നുണ്ടെങ്കില്‍ അണികളെ വഞ്ചിക്കുന്ന ഈ തറക്കളി അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. ചുരുങ്ങിയ പക്ഷം പാര്‍ട്ടി നേതൃത്വത്തോട് ഇക്കാര്യം ആവശ്യപ്പെടാനെങ്കിലും തയ്യാറാകണം.

ഇതിന് അങ്ങേയ്ക്ക് തന്റേടം ഉണ്ടാകില്ലെന്ന് അറിയാം. കാരണം അഭിമാനമല്ലല്ലോ, അധികാരമല്ലേ താങ്കള്‍ക്ക് വലുത്?. താങ്കളുടെ നട്ടെല്ലില്ലായ്മ കേരളം പലകുറി കണ്ടതാണ്. ഗുരുവായൂരപ്പന്റെ സന്നിധിയില്‍ ചെന്ന് ഒന്ന് കൈകൂപ്പാന്‍ പോലും പറ്റാത്ത വിധം വിധേയനായി
ജീവിക്കുന്ന താങ്കള്‍ സ്വന്തമായി എന്ത് അഭിപ്രായം പറയാന്‍ അല്ലേ?. ശബരില സ്ത്രീപ്രവേശ വിഷയത്തിലും കേരള ജനത അങ്ങയുടെ നിലപാടില്ലായ്മ സഹതാപത്തോടെയാണ് കണ്ടത്. സ്വന്തം അഭിപ്രായം നിവര്‍ന്ന് നിന്ന് പറയാനുള്ള സ്വാതന്ത്ര്യമെങ്കിലും പാര്‍ട്ടിയില്‍ നിന്ന് നേടിയിട്ട് പോരേ മറ്റ് പാര്‍ട്ടിക്കാരേ ഉപദേശിക്കാന്‍?. ശബരിമല ആചാര ലംഘനത്തിനുള്ള സ്ത്രീകളെ സ്വന്തം മണ്ഡലത്തില്‍ നിന്ന് ആശീര്‍വദിച്ച് അയച്ചിട്ട് അങ്ങ് നടത്തിയ കപട നാടകവും ഞങ്ങള്‍ കണ്ടതാണ്.

ഇതിനു മുന്‍പ് നട്ടാല്‍ കുരുക്കാത്ത നുണ പറഞ്ഞും അങ്ങ് എന്നെ ചെളിവാരി എറിഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തെ നവീകരിച്ച മിത്രാനന്ദപുരം കുളം സമര്‍പ്പണ ചടങ്ങില്‍ ക്ഷണിക്കാതെ താങ്കളോടൊപ്പം വേദിയില്‍ കയറിയിരുന്നു എന്നായിരുന്നു ഫേസ്ബുക്കിലെ ആക്ഷേപം. പരിപാടിയുടെ സംഘാടകരോടോ എക്‌സിക്യൂട്ടീവ് ഓഫീസറോടോ പ്രാഥമിക അന്വേഷണം നടത്താനുള്ള സാമാന്യ മര്യാദ പോലുമില്ലാതായിരുന്നു താങ്കളുടെ നുണ പ്രചരണം. കൊച്ചി മെട്രോ ഉദ്ഘാടന വേളയില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കൊപ്പം ഞാന്‍ ട്രെയിന്‍ യാത്ര നടത്തിയത് സുരക്ഷാ വീഴ്ചയാണെന്നും ക്ഷണമില്ലാതെയായിരുന്നു എന്നും താങ്കള്‍ ആരോപിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ക്ഷണമോ അനുമതിയോ ഇല്ലാതെ ഒരാള്‍ക്കും അത് സാധ്യമാകില്ല എന്ന പ്രാഥമിക അറിവ് പോലുമില്ലാതെയായിരുന്നു ആ ജല്‍പ്പനം. സ്വന്തം സംസ്ഥാനത്തെ ഡിജിപിയോടോ ആ ജില്ലയിലെ എസ് പിയോടോ ഒന്ന് അന്വേഷിച്ചിരുന്നെങ്കില്‍ നിഷ്പ്രയാസം അറിയാന്‍ കഴിയുമായിരുന്ന കാര്യമാണ് താങ്കളുടെ കുബുദ്ധി നുണ പ്രചരണമാക്കി മാറ്റിയത്. അന്ന് താങ്കളെ തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറായതും കേരളം മറന്നിട്ടില്ല.

ഇനി ഞാന്‍ നേരത്തെ ഉന്നയിച്ച രാഷ്ട്രീയ ആരോപണത്തിലേക്ക്...
തിരുവനന്തപുരം മേയറെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് താങ്കളുടെ കുബുദ്ധിയാണെന്ന് എന്റെ ശ്രദ്ധയില്‍ പെടുത്തിയത് താങ്കളുടെ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ തന്നെയാണ്. വട്ടിയൂര്‍ക്കാവില്‍ വിജയം അത്ര ഉറപ്പാണെങ്കില്‍ മേയര്‍ സ്ഥാനം ഉപേക്ഷിച്ച് മത്സരിക്കാന്‍ താങ്കളുടെ പാര്‍ട്ടിയെ ഞാന്‍ വെല്ലു വിളിക്കുകയാണ്. വട്ടിയൂര്‍ക്കാവിലെ തോല്‍വിയുടെ പേരില്‍ പ്രശാന്തിനെ മാറ്റി അങ്ങയുടെ അടുത്ത ബന്ധുവിനെ മേയറാക്കുകയാണ് താങ്കളുടെ ലക്ഷ്യമെന്ന് ആരോപിച്ചതും നിങ്ങളുടെ പ്രവര്‍ത്തകരാണ്. അതോടെ വിദൂര ഭാവിയിലെങ്കിലും കഴക്കൂട്ടം മണ്ഡലത്തില്‍ സീറ്റിന് വേണ്ടി ഉയരുന്ന അവകാശ വാദം ഇല്ലാതാക്കാനും അങ്ങേയ്ക്ക് പദ്ധതിയുണ്ടെന്ന ആരോപണം ഞാന്‍! മുഖവിലയ്‌ക്കെടുക്കുന്നില്ല. കാരണം കഷ്ടിച്ച് ഇനിയും ഒന്നര വര്‍ഷക്കാലത്തേക്ക് മാത്രമുള്ള അങ്ങയുടെ ഈ സിംഹാസനം ജനങ്ങള്‍ തന്നെ അറബിക്കടലില്‍ ഒഴുക്കാന്‍ കാത്തു നില്‍ക്കുകയാണ്.

പ്രശാന്തിനെപ്പറ്റി ഇത്രയധികം വാത്സല്യവും ഉത്കണ്ഠയുണ്ടെങ്കില്‍ ആദ്യം പാര്‍ട്ടി ചിഹ്നത്തില്‍ വോട്ടു ചെയ്യാന്‍ സ്വന്തം അണികളെ പ്രേരിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ ബിജെപിയെ തോല്‍പ്പിക്കാന്‍ സ്വന്തം പാര്‍ട്ടിയേയും അണികളേയും ചതിക്കുകയല്ല വേണ്ടത്. ധീരന്‍മാര്‍ നേര്‍ക്കു നേരാണ് പോരാടേണ്ടത്. മൂക്കു മുറിച്ചും ശകുനം മുടക്കുന്ന പതിവ് ഇത്തവണയെങ്കിലും അവസാനിപ്പിക്കണം. വോട്ടു കച്ചവടം നടത്തിയല്ല ബിജെപിയെ തോല്‍പ്പിക്കേണ്ടത്. അതിനുള്ള ധീരത ഇത്തവണയെങ്കിലും കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വിശ്വസ്തതയോടെ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com