വലിയ വാഹനങ്ങള്‍ മെട്രോ പാളത്തില്‍ മുട്ടുമോ?; സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ; നിഷേധിച്ച് അധികൃതര്‍

വൈറ്റില മേല്‍പ്പാലത്തിനും മുകളിലൂടെ പോകുന്ന മെട്രോ പാളത്തിനുമിടയിലെ ദൂരം 5.5 മീറ്റര്‍ ആണെന്ന് പൊതുമരാമത്ത് ദേശീയപാത വിഭാഗം അറിയിച്ചു
വലിയ വാഹനങ്ങള്‍ മെട്രോ പാളത്തില്‍ മുട്ടുമോ?; സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ; നിഷേധിച്ച് അധികൃതര്‍

കൊച്ചി: നിര്‍മാണ പ്രവര്‍ത്തനം പുരോ​ഗമിക്കുന്ന വൈറ്റില മേല്‍പ്പാലത്തിലൂടെ വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍, മുകളിലൂടെ കടന്നുപോകുന്ന മെട്രോ പാളത്തില്‍ മുട്ടുമെന്ന് പ്രചാരണം. വാട്‌സ് ആപ്പിലൂടെയാണ് ഇത്തരം പ്രചാരണം. എഴുപത് ശതമാനത്തിലധികം പൂര്‍ത്തിയായ വൈറ്റില മേല്‍പ്പാലത്തിന്റെ പണി മൂന്നുമാസം മുന്‍പ് നിര്‍ത്തിവെച്ചത് അതിനാലാണെന്നും സന്ദേശത്തില്‍ പറയുന്നു. നാഥനില്ലാത്ത സന്ദേശമാണ് സാമൂഹിക മാധ്യമത്തിലൂടെ വ്യാപകമായി പ്രചരിക്കുന്നത്.

എന്നാല്‍ വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മെട്രോ പാളത്തില്‍ മുട്ടുമെന്ന പ്രചാരണം അധികൃതര്‍ നിഷേധിച്ചു. തെറ്റിദ്ധാരണ പരത്താനാണ് പ്രചാരണം നടത്തുന്നവര്‍ ശ്രമിക്കുന്നത്. വൈറ്റില മേല്‍പ്പാലത്തിനും മുകളിലൂടെ പോകുന്ന മെട്രോ പാളത്തിനുമിടയിലെ ദൂരം 5.5 മീറ്റര്‍ ആണെന്ന് പൊതുമരാമത്ത് ദേശീയപാത വിഭാഗം അറിയിച്ചു. ബസിനു പോലും മൂന്നര മീറ്ററില്‍ താഴെയാണ് പരമാവധി ഉയരം. ഡബിള്‍ ഡക്കര്‍ ബസിനുപോലും 4.5 മീറ്ററെ ഉയരം വരൂവെന്നും അധികൃതര്‍ അറിയിച്ചു. 

വൈറ്റില മേല്‍പ്പാലത്തിന്റെ 73 ശതമാനം ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. ഡിസംബറില്‍ പണി പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍, തിടുക്കം വേണ്ടെന്ന് പൊതുമരാമത്ത് മന്ത്രി തന്നെ അടുത്തിടെ നിര്‍ദേശിച്ചിരുന്നു. വരുന്ന മാര്‍ച്ചോടെ മേല്‍പ്പാലത്തിന്റെ പണി പൂര്‍ത്തിയാക്കാനാണ് ഇപ്പോള്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

മേല്‍പ്പാലത്തിന്റെ കോണ്‍ക്രീറ്റിങ്ങിന് മതിയായ ഗുണനിലവാരമിെല്ലന്ന് വിജിലന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് ഒരു മാസത്തോളം വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മാണം നിലച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മദ്രാസ് ഐ.ഐ.ടി.യടക്കം കോണ്‍ക്രീറ്റിന്റെ ഗുണനിലവാര പരിശോധനയ്ക്കായി എത്തിയിരുന്നു. ഇവര്‍ നടത്തിയ ഗുണനിലവാര പരിശോധനയൊക്കെ അനുകൂലമായതോടെയാണ് മേല്‍പ്പാലം നിര്‍മാണം പുനരാരംഭിച്ചത്. ഇതിനിടയിലാണ്, സാമൂഹിക മാധ്യമങ്ങളിലൂടെയും തെറ്റായ പ്രചാരണം ഉണ്ടാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com