വേശ്യാ പരാമർശത്തിൽ രോഷം കനത്തതോടെ ഖേദം പ്രകടിപ്പിച്ച് ഫിറോസ് കുന്നംപറമ്പിൽ. അപ്പോഴത്തെ മാനസികാവസ്ഥയിൽ പറഞ്ഞുപോയതാണ്. അത്തരമൊരു വാക്ക് ഉപയോഗിക്കാൻ പാടില്ലായിരുന്നു. അത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പുചോദിക്കുന്നു''- ഫെയ്സ്ബുക്ക് ലൈവിൽ ഫിറോസ് പറഞ്ഞു.
''രണ്ട് ദിവസമായിട്ട് രോഗികൾക്കൊപ്പമായിരുന്നു. എല്ലാ ആളുകളെയും വേദന തലയിൽ കൊണ്ടുനടക്കുമ്പോഴാണ് അനാവശ്യ വിവാദങ്ങളും കേൾക്കുന്നത്. അപ്പോൾ ചിലപ്പോ ഇങ്ങനെയൊക്കെ പ്രതികരിക്കേണ്ടി വരും. ആ പ്രതികരണം മോശമായിപ്പോയെങ്കിൽ ക്ഷമിക്കണം.''- ഫിറോസ് പറഞ്ഞു.
വിഡിയോ കാണാം:
സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ച ഫിറോസ് കുന്നംപറമ്പിലിനെതിരെ കഴിഞ്ഞ ദിവസം കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഫിറോസിനെതിരെ എത്രയും വേഗം പോലീസ് കർശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം. സി. ജോസഫെയ്ൻ ആവശ്യപ്പെടുകയും ചെയ്തു. ഒരു പെൺകുട്ടിയെ എന്ന വ്യാജേന സ്ത്രീ എന്ന പദപ്രയോഗത്തിലൂടെ കേരളത്തിലെ മുഴുവൻ സ്ത്രീകളെയുമാണ് ഫിറോസ് അപമാനിച്ചിരിക്കുന്നതെന്നും ഇത് അനുവദിക്കാനാവില്ലെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.
ഫെയ്‍സ്ബുക്ക് ലൈവിലൂടെയായിരുന്നു ഫിറോസ് ജസ്‍ലെക്കെതിരെ അധിക്ഷേപ പരാമർശവുമായി രംഗത്തെത്തിയത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലെന്നു പറഞ്ഞ ഫിറോസ് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും മുസ്‍ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനു വേണ്ടി വോട്ട് ചോദിക്കാനെത്തിയതിനെ ജസ്‍ല വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയായിരുന്നു ഫിറോസിന്റെ വേശ്യാ പരാമർശം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ