'രണ്ടുവര്‍ഷത്തിനിടെ എംഎം മണി ഇന്നോവയുടെ ടയര്‍മാറ്റിയത് 34 എണ്ണം'; ട്രോള്‍; കുറിപ്പ്‌

വൈദ്യുതി മന്ത്രി എംഎം മണി രണ്ടുവര്‍ഷത്തിനിടെ ഇന്നോവയുടെ ടയര്‍ മാറ്റിയത് 34 എണ്ണമെന്ന് വിവരാവകാശരേഖ
'രണ്ടുവര്‍ഷത്തിനിടെ എംഎം മണി ഇന്നോവയുടെ ടയര്‍മാറ്റിയത് 34 എണ്ണം'; ട്രോള്‍; കുറിപ്പ്‌

കൊച്ചി: വൈദ്യുതി മന്ത്രി എംഎം മണി രണ്ടുവര്‍ഷത്തിനിടെ ഇന്നോവയുടെ ടയര്‍ മാറ്റിയത് 34 എണ്ണമെന്ന് വിവരാവകാശരേഖ പറയുന്നതായി സമൂഹമാധ്യമങ്ങളില്‍ കുറിപ്പ്. കുറിപ്പിന് പിന്നാലെ വീണ്ടും ഇന്നോവയും അതിനൊപ്പം ടയറുകളും സിപിഎം എതിര്‍പക്ഷത്തുള്ള ട്രോള്‍ ഗ്രൂപ്പുകളില്‍ സജീവമായി. ട്രോള്‍ ഗ്രൂപ്പുകളിലാണ് ഇതാദ്യം എത്തിയത്. ആവശ്യപ്രകാരം ലഭിച്ച വിവരാവകാശ രേഖയുടെ പകര്‍പ്പ് സഹിതം ഒട്ടേറെ പേരാണ് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കിട്ടിരിക്കുന്നത്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മന്ത്രി എംഎം മണി തന്റെ ഔദ്യോഗിക കാറായ ഇന്നോവയുടെ ടയര്‍ മാറ്റിയത് 34 എണ്ണമാണ്. പത്തു തവണയായിട്ടാണ് അദ്ദേഹം 34 ടയറുകള്‍ മാറ്റിയതെന്നും വിവരാവകാശ രേഖയില്‍ വ്യക്തമാണ്. ഇതേ കുറിച്ച് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം.

ഫെയസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കുറിപ്പ് ഇങ്ങനെ: പല തുള്ളി പെരു വെള്ളം മെത്തഡോളജിയില്‍ എങ്ങനെ ശതകോടികളുടെ അഴിമതി നടത്താം എന്നതില്‍ മറ്റ് സര്‍ക്കാറുകള്‍ക്ക് മാത്രകയാണ് വിജയന്‍ സര്‍ക്കാര്‍. ഒരു ഉദാഹരണം പറയാം. മന്ത്രി മണിയുടെ ഇന്നോവ കാറിന്റെ ടയറ് വെച്ച് എങ്ങനെയാണ് മൂന്ന് നാല് ലക്ഷം ഖജനാവിനെ 'വഹിച്ചത്' എന്നറിഞ്ഞാല്‍ സോണിയ ഗാന്ധി ഒക്കെ ചമ്മി പോകും. മന്ത്രി എം.എം മണിയുടെ 2017 മോഡല്‍ ഇന്നോവക്ക് കഴിഞ്ഞ രണ്ട് കൊല്ലത്തില്‍ ടയര്‍ മാറ്റിയത് 34 എണ്ണമാണ്. പതിനായിരം മുതല്‍ പതിമൂന്നായിരം വരെയാണ് ഒരു ഇന്നോവ ടയറിന്റെ വില. ഒരു തവണ നാല് ടയര്‍ എന്ന കണക്കില്‍ 8 തവണ മന്ത്രിയുടെ കാര്‍ ടയര്‍ മാറിയിട്ടുണ്ടാവും. (വിവരാവകാശ രേഖ പ്രകാരം 10 തവണ)


ഉദ്ദേശം അമ്പതിനായിരം മുതല്‍ എഴുപതിനായിരം കിലോമീറ്റര്‍ വരെ ഒരു ടയറിന് കേരളത്തിലെ റോഡില്‍ ഓടാം. അങ്ങനെ നോക്കിയാല്‍ മന്ത്രി മണി ഏകദേശം നാല് ലക്ഷം കിലോമീറ്റര്‍ ഓടിയിട്ടുണ്ടാവണം ഈ മുപ്പത്തിനാല് ടയറുകള്‍ വെച്ച്. കേരളത്തില്‍ 100 കിലോമീറ്റര്‍ ഹൈവേ യാത്രക്ക് തന്നെ രണ്ടര മണിക്കൂര്‍ സമയം വേണം. അതായത് ഒരു മണിക്കൂറില്‍ 40 കിലോമീറ്റര്‍. അപ്പൊ നാല് ലക്ഷം കിലോമീറ്റര്‍ സ്‌റ്റേറ്റ് കാറില്‍ ചീറിപായാന്‍ മന്ത്രി എടുത്തത് 10000 മണിക്കൂര്‍ ആവും. മൂന്നാര്‍ പോലെയുള്ള ഹൈറേഞ്ച് കയറാന്‍ കൂടുതല്‍ സമയം എടുത്തെങ്കിലെ ഉള്ളൂ. പക്ഷെ ദുഖകരമായ വാര്‍ത്ത എന്താന്ന് വെച്ചാല്‍ ഒരു വര്‍ഷം ആകെ 8760 മണിക്കൂര്‍ മാത്രമേ ഉള്ളൂ. അപ്പൊ മണി കഴിഞ്ഞ രണ്ട് കൊല്ലത്തില്‍ 416 ദിവസവും കാറില്‍ തന്നെയാവും താമസിച്ചത്.


മറ്റ് മന്ത്രിമാര്‍ക്ക് മൂന്നാം ക്ലാസിനേക്കാള്‍ എഡ്യൂക്കേഷന്‍ ഉള്ളത് കൊണ്ടും കണക്ക് അറിയാവുന്നത് കൊണ്ടും കുറച്ച് ഭേദം ഉണ്ട് ടയറുകളുടെ എണ്ണത്തില്‍. എന്നാലും കേവലം ഒരു തവണ മാത്രം ടയര്‍ മാറ്റിയ മന്ത്രി സുനില്‍ കുമാറും, മന്ത്രി ചന്ദ്രശേഖരനും, മുഖ്യന്റെ സ്‌പെയര്‍ കാറും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com