കൊച്ചി: വധുഗൃഹത്തിലെ സ്ഥലപരിമിതി മൂലം കായലില്‍ മണ്ഡപം ഒരുക്കി ഒരു കല്യാണം. പരേതരായ മുണ്ടേമ്പിള്ളി കട്ടേച്ചിറയില്‍ മുരളീധരന്റെയും രമയുടെയും മകള്‍ മീരയുടെ കഴുത്തില്‍ കുണ്ടന്നൂര്‍ ഉണ്ണിപ്പറമ്പില്‍ സരസന്റെയും മിനിയുടെയും മകന്‍ സനല്‍ കായലിലെ കുഞ്ഞോളങ്ങളെ സാക്ഷിയാക്കി താലി ചാര്‍ത്തി. വധൂഗൃഹത്തിലെ ഇത്തിരിപ്പോന്ന മുറ്റത്ത് സ്ഥലമില്ലാത്തതിനാല്‍ കല്യാണമണ്ഡപം കായലില്‍ ഒരുക്കുകയായിരുന്നു. പനങ്ങാട് മുണ്ടേമ്പിള്ളി കടവിലാണു വ്യത്യസ്തമായ വിവാഹപ്പന്തല്‍ ഒരുങ്ങിയത്.
ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട രമയെ സ്വന്തം മകളെപ്പോലെ വളര്‍ത്തിയ വല്യച്ഛന്‍ കെ വി പ്രദീപനും ഭാര്യ കാഞ്ചനയുമാണു രക്ഷിതാക്കളുടെ സ്ഥാനത്തിനു നിന്നു കല്യാണം നടത്തിയത്. കായലോരത്താണു പ്രദീപന്റെ വീട്. മുണ്ടേമ്പിള്ളി ജെട്ടിയില്‍ നിന്നു കഷ്ടിച്ച് നടപ്പാതമാത്രമാണു വീട്ടിലേക്കുള്ളത്. മുറ്റം എന്നു പറയാനില്ല. കാലെടുത്തു വയ്ക്കുന്നതു കായലിലേക്ക്.
ഹാള്‍ വാടയ്‌ക്കെടുക്കാനും മറ്റുമുള്ള ശേഷി ഇല്ലാത്തതിനാലാണു കായലില്‍ പന്തലിട്ടതെന്നു പ്രദീപന്‍ പറഞ്ഞു. സുഹൃത്തുക്കള്‍ സഹായിച്ചതായും ഇദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ