ഇന്നു മുതല്‍ വായ്പയുമില്ല പണയവുമില്ല; 15 ശാഖകള്‍ അടച്ചുപൂട്ടി മുത്തൂറ്റ് ഫിനാന്‍സ്

ഇന്നു മുതല്‍ ഈ ശാഖകളില്‍ സ്വര്‍ണ പണയത്തിന്മേല്‍ വായ്പകള്‍ നല്‍കില്ലെന്ന് പരസ്യത്തില്‍ വ്യക്തമാക്കി
ഇന്നു മുതല്‍ വായ്പയുമില്ല പണയവുമില്ല; 15 ശാഖകള്‍ അടച്ചുപൂട്ടി മുത്തൂറ്റ് ഫിനാന്‍സ്

കൊച്ചി; തൊഴിലാളി സമരത്തെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ പ്രമുഖ സ്വര്‍ണപ്പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് കേരളത്തിലെ 15 ശാഖകള്‍ പൂട്ടുന്നു. പത്രപ്പരസ്യത്തിലൂടെയാണ് ശാഖകള്‍ പൂട്ടുന്ന വിവരം മുത്തൂറ്റ് ഫിനാന്‍സ് അറിയിച്ചത്. ഇന്നു മുതല്‍ വിവിധ ജില്ലകളിലെ 15 ശാഖകളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തുന്നത്. ഇന്നു മുതല്‍ ഈ ശാഖകളില്‍ സ്വര്‍ണ പണയത്തിന്മേല്‍ വായ്പകള്‍ നല്‍കില്ലെന്ന് പരസ്യത്തില്‍ വ്യക്തമാക്കി. എന്നാല്‍ അടച്ചുപൂട്ടിലിനുള്ള കാരണം പരസ്യത്തില്‍ വ്യക്തമാക്കിയിട്ടില്ല. 

സിഐടിയുവിന്റെ നേതൃത്വത്തിലാണ് മുത്തൂറ്റ് ഫിനാന്‍സില്‍ തൊഴിലാളി സമരം നടക്കുന്നത്. ഇതിനെക്കുറിച്ച് ഇന്ന് സര്‍ക്കാരുമായി ചര്‍ച്ച നടക്കാനിരിക്കെയാണ് ശാഖകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനമെടുത്തത്. ഈ ശാഖകളില്‍ നിന്ന് ലോണ്‍ എടുത്തവര്‍ മൂന്ന് മാസത്തിനുള്ളില്‍ പണം അടച്ച് സ്വര്‍ണം തിരിച്ചെടുക്കണം എന്നും പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമചോദിക്കുന്നതായും പറയുന്നുണ്ട്. 

എറണാകുളത്തെ കത്രിക്കടവ്, പനങ്ങാട്, കങ്ങരപ്പടി, പൊന്നാരിമങ്ങലം എന്നീ ശാഖകളാണ് അടച്ചു പൂട്ടിയിരിക്കുന്നത്. കൂടാതെ തിരുവനന്തപുരത്തെ ഉള്ളൂര്‍, പെരിങ്ങമല, പുനലൂര്‍, കൊട്ടാരക്കര സിറ്റി ബ്രാഞ്ച്, ഭരണിക്കാവ്. തെങ്ങന, കുമളി കൊളുത്ത് പാലം, പത്തിരിപാല, പാലക്കാട് സുല്‍ത്താന്‍ പേട്ട്, കോട്ടക്കല്‍ ചന്‍ങ്ങുവെട്ടി, മലപ്പുറം ഡൗണ്‍ ഹില്‍ എന്നീ ബ്രാഞ്ചുകള്‍ അടച്ചുപൂട്ടാനാണ് മാനേജ്‌മെന്റ് തീരുമാനം. 

സിഐടിയു നടത്തുന്ന സമരം മൂലം പ്രവര്‍ത്തനം സ്തംഭിച്ച സാഹചര്യത്തില്‍ മുന്നൂറോളം ശാഖകള്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. അടച്ചുപൂട്ടുന്ന ശാഖകളിലെ ജീവനക്കാരെ പിരിച്ചുവിടേണ്ട സാഹചര്യമാണ് ഉള്ളതെന്നും മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് വ്യക്തമാക്കിയിരുന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 14 ദിവസമായി സിഐടിയുവിന്റെ നേതൃത്വത്തില്‍ മുത്തൂറ്റ് ശാഖകളില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അടച്ചു പൂട്ടല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com