'കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് ഓര്‍ക്കണം' ; പള്ളിത്തര്‍ക്ക കേസില്‍ ഹൈക്കോടതി ജഡ്ജിക്കും ചീഫ് സെക്രട്ടറിക്കും സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം

സുപ്രിംകോടതി വിധി മറികടക്കാന്‍ ജഡ്ജിക്ക് ആര് അധികാരം നല്‍കിയെന്ന് കോടതി ചോദിച്ചു. ജഡ്ജിക്കെതിരെ നടപടിയെടുക്കേണ്ടി വരുമെന്നും സുപ്രിംകോടതി
'കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് ഓര്‍ക്കണം' ; പള്ളിത്തര്‍ക്ക കേസില്‍ ഹൈക്കോടതി ജഡ്ജിക്കും ചീഫ് സെക്രട്ടറിക്കും സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: കണ്ടനാട് പള്ളിത്തര്‍ക്ക കേസില്‍ ഹൈക്കോടതി ജഡ്ജിക്കും കേരള ചീഫ് സെക്രട്ടറിക്കും സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. പള്ളിത്തര്‍ക്കത്തില്‍ തല്‍സ്ഥിതി തുടരാനുള്ള കേരള ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. ഉത്തരവിട്ട ഹൈക്കോടതി ജഡ്ജിയെ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചു. സുപ്രിംകോടതി വിധി മറികടക്കാന്‍ ജഡ്ജിക്ക് ആര് അധികാരം നല്‍കിയെന്ന് കോടതി ചോദിച്ചു. 

കണ്ടനാട് പള്ളിത്തര്‍ക്ക കേസില്‍ 2017ലെ സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതി ജഡ്ജിക്കെതിരെ രൂക്ഷ വിമര്‍ശനമുണ്ടായിരിക്കുന്നത്. ഓര്‍ത്തഡോക്‌സ് സഭക്ക് ആരാധന നടത്താനായിരുന്നു 2017ലെ സുപ്രിംകോടതി വിധി. ഈ വിധി നിലനില്‍ക്കെ യാക്കോബായ സഭക്ക് കൂടി ആരാധനക്ക് അനുമതി നല്‍കി ഹൈക്കോടതി ജഡ്ജി ഹരിപ്രസാദ് ഇടക്കാല ഉത്തരവിറക്കിയിരുന്നു.  ഇത് ചോദ്യം ചെയ്ത് ഓര്‍ത്തഡോക്‌സ് സഭ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് അരുണ്‍ മിശ്ര വിമര്‍ശനം നടത്തിയത്. 

ഹൈക്കോടതി ജഡ്ജി ഹരിപ്രസാദ് ആരാണെന്നും സുപ്രിംകോടതി വിധി മറികടക്കാന്‍ അദ്ദേഹത്തിന് എന്ത് അധികാരമാണ് ഉള്ളതെന്നും ജസ്റ്റിസ് മിശ്ര ചോദിച്ചു. ജുഡീഷ്യല്‍ ഉത്തരവാദിത്തം എന്താണെന്ന് ജസ്റ്റിസ് ഹരിപ്രസാദിന് അറിയില്ലേയെന്ന് കോടതി ആരാഞ്ഞു. ഇങ്ങനെ തുടരുകയാണെങ്കില്‍ ജഡ്ജിക്കെതിരെ നടപടിയെടുക്കേണ്ടി വരുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അറിയിച്ചു.

സുപ്രിംകോടതി വിധി മറികടക്കരുതെന്ന് കേരള ഹൈക്കോടതിയിലെ ജഡ്ജിമാര്‍ക്ക് ജസ്റ്റിസ് മിശ്ര താക്കീത് നല്‍കി. ചീഫ് സെക്രട്ടറിക്കെതിരെയും കോടതി കടുത്ത വിമര്‍ശനമാണ് നടത്തിയത്. കേരളത്തില്‍ നിരന്തരം കോടതി വിധി ലംഘിക്കപ്പെടുകയാണ്. പള്ളി തര്‍ക്ക കേസില്‍ മാത്രമല്ല മറ്റു നിരവധി കേസുകളിലും അതാണ് അനുഭവമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. കേരളം ഇന്ത്യയുടെ ഭാഗമാണ്. കോടതി വിധികള്‍ നടപ്പിലാക്കാതിരുന്നാല്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com