കാസര്‍കോട്: കാസർകോട് റവന്യൂ റിക്കവറി തഹസിൽദാർക്കെതിരെ പീഡന പരാതിയുമായി താല്‍ക്കാലിക ജീവനക്കാരി. റവന്യൂ റിക്കവറി തഹസിൽദാറായ എസ് ശ്രീകണ്ഠൻ നായർക്കെതിരെയാണ് സ്വീപ്പർ തസ്‌തികയിലുള്ള താല്‍ക്കാലിക ജീവനക്കാരി പരാതി നൽകിയത്. യുവതിയെ കടന്ന് പിടിച്ചെന്നും മോശമായി പെരുമാറിയെന്നുമാണ് ആരോപണം.
ജോലിക്കിടെ ഓഫീസിനകത്ത് വച്ച് ശ്രീകണ്ഠൻ നായർ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് യുവതി പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ആറുമാസത്തെ താല്‍ക്കാലിക കാലാവധിയിൽ ജോലിയിൽ പ്രവേശിച്ച യുവതി കഴിഞ്ഞമാസമാണ് ജോലി തുടങ്ങിയത്. കഴിഞ്ഞ മാസം പതിനാറാം തിയതിയാണ് പരാതിക്കാസ്പദമായ സംഭവം നടന്നതെന്ന് യുവതി പറയുന്നു. പരാതിയിൽ ഉറച്ചു നിന്നതോടെ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നും യുവതി പറഞ്ഞു.
ജോലി കൃത്യമായി ചെയ്യാത്തതിന് പരാതിക്കാരിയോട് ദേഷ്യപ്പെട്ടിരുന്നെന്നും ഇതാണ് ആരോപണത്തിന് കാരണമെന്നുമാണ് തഹസിൽദാറിന്റെ വിശദീകരണം. കഴിഞ്ഞ ദിവസം ഇയാൾക്ക് തിരുവനന്തപുരത്തേക്ക് സ്ഥലമാറ്റം നൽകിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ