പാലാരിവട്ടം പാലം പൊളിച്ചുപണിയുന്നത് സ്വാഗതാര്‍ഹം : വി കെ ഇബ്രാഹിം കുഞ്ഞ്

പാലം നിര്‍മ്മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് ഏത് ഏജന്‍സി വേണമെങ്കിലും അന്വേഷിക്കട്ടെയെന്നും ഇബ്രാഹിം കുഞ്ഞ്
പാലാരിവട്ടം പാലം പൊളിച്ചുപണിയുന്നത് സ്വാഗതാര്‍ഹം : വി കെ ഇബ്രാഹിം കുഞ്ഞ്

കൊച്ചി : അപകടാസ്ഥയിലായ പാലാരിവട്ടം പാലം പൊളിച്ചുപണിയാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്യേണ്ടതില്ല. പുതിയ പാലം പണിയാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. പഴയപാലം നിര്‍മ്മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് ഏത് ഏജന്‍സി വേണമെങ്കിലും അന്വേഷിക്കട്ടെയെന്നും ഇബ്രാഹിം കുഞ്ഞ് പ്രതികരിച്ചു. 

പാലാരിവട്ടം പാലം തകര്‍ന്ന സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. ആരെപ്പറ്റിയും അന്വേഷിക്കുന്നതില്‍ തെറ്റില്ല. ക്രമക്കേട് സംബന്ധിച്ച് ഏത് ഏജന്‍സി വേണമെങ്കിലും അന്വേഷണം നടത്തട്ടെയെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. പാലം നിര്‍മ്മാണ ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ് അടക്കം നാല് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായിരുന്നു. പാലം ക്രമക്കേടില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ഒന്നര വര്‍ഷം കൊണ്ടാണ് പാലാരിവട്ടം പാലം അപകടാവസ്ഥയിലായത്. പാലം അഴിമതിയില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കുകൂടി അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിട്ടുണ്ട്. അഴിമതിയില്‍ രാഷ്ട്രീയ ബന്ധം ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് വിജിലന്‍സ് കോടതി അഭിപ്രായപ്പെട്ടിരുന്നു. അതിനിടെ, പാലാരിവട്ടം പാലം പുനര്‍നിര്‍മ്മിക്കാനുള്ള തീരുമാനത്തെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്വാഗതം ചെയ്തിട്ടുണ്ട്. 

പാലാരിവട്ടം പാലം പുനര്‍നിര്‍മിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്. ഇ.ശ്രീധരന്‍ പുനര്‍നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കും. ഡിസൈനും എസ്റ്റിമേറ്റും ഇ.ശ്രീധരന്‍ തയാറാക്കും. ഒക്ടോബര്‍ ആദ്യവാരം നിര്‍മാണം തുടങ്ങുമെന്നും ഒരു വര്‍ഷം കൊണ്ട് പാലം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com