സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് ഇന്നുമുതൽ ; ആദ്യ പരിശോധന പോത്തന്‍കോട് ; സാമ്പിള്‍ എടുക്കാന്‍ ശ്രീചിത്രയ്ക്ക് അനുമതി

എംപി ഫണ്ട് വിനിയോഗിച്ച് ശശിതരൂരാണ് കഴിഞ്ഞ ദിവസം 1000 റാപ്പിഡ് റെസ്റ്റ് കിറ്റുകളെത്തിച്ചത്
സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് ഇന്നുമുതൽ ; ആദ്യ പരിശോധന പോത്തന്‍കോട് ; സാമ്പിള്‍ എടുക്കാന്‍ ശ്രീചിത്രയ്ക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് ഇന്ന് മുതല്‍ ആരംഭിക്കും. കൊവിഡ് ബാധിച്ച് രോഗി മരിച്ചതോടെ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ച പോത്തന്‍കോടാണ് റാപ്പിഡ് കിറ്റ് ഉപയോഗിച്ചുളള ആദ്യ പരിശോധന നടത്തുക. സംസ്ഥാനത്ത് റാപ്പിഡ് റെസ്റ്റ് കിറ്റുകളുടെ ആദ്യ ബാച്ച് എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.  

എംപി ഫണ്ട് വിനിയോഗിച്ച് ശശിതരൂരാണ് കഴിഞ്ഞ ദിവസം 1000 റാപ്പിഡ് റെസ്റ്റ് കിറ്റുകളെത്തിച്ചത്. ആകെ 3000 കിറ്റുകളാണ് തരൂര്‍ തിരുവനന്തപുരം ജില്ലയിലെത്തിക്കുന്നത്. 2000 എണ്ണം കൂടി അടുത്ത ഞായറാഴ്ച എത്തും.  റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വഴി രണ്ടര മണിക്കൂറിനുള്ളില്‍ കൊവിഡ് 19 പരിശോധന ഫലം ലഭിക്കും. നിലവില്‍ ഫലം അറിയാനായി ആറ്, ഏഴ് മണിക്കൂറുകള്‍ വേണം.

എംപി ഫണ്ടില്‍ നിന്നും 57 ലക്ഷം രൂപ ചെലവിട്ടാണ് 3000 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ശശിതരൂര്‍ എത്തിക്കുന്നത്. കൂടാതെ ഒരു കോടി രൂപ ചെലവിട്ട്  റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ പ്രാദേശികമായി നിര്‍മ്മിക്കുമെന്നും തരൂര്‍ അറിയിച്ചിരുന്നു. കിറ്റുകളെത്തിച്ച ശശി തരൂരിനെ കഴിഞ്ഞദിവസം മുഖ്യമന്ത്രി പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ചിരുന്നു.

അതേസമയം ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് വികസിപ്പിക്കുന്ന റാപ്പിഡ് റെസ്റ്റ് കിറ്റ് പരീക്ഷണത്തിനായി 4 രോഗികളില്‍ നിന്നും സാമ്പിള്‍ എടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. കോവിഡ് 19 രോഗം ഭേദമായ 4 രോഗികളില്‍ നിന്നുള്ള പ്ലാസ്മ ആണ് ശേഖരിക്കുക. നിബന്ധനകളോടെ ആണ് ശ്രീചിത്രയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com