കൊച്ചി: ലോക്ക്ഡൗണിൽ റോഡിൽ പരിശോധന കർശനമാക്കിയതോടെ, പൊലീസിന് മുന്നിൽപ്പെടുന്നവർ പല നുണകളാണ് തട്ടിവിടുക. മരുന്നുവാങ്ങാൻ പോകുന്നു എന്ന പതിവു പല്ലവിയാണ് കൂടുതലും ഉയരുക. ഇന്നലെ മൂവാറ്റുപുഴയിൽ പൊലീസ് പിടിയിലായ യുവാവും ഇത്തരമൊരു നുണക്കഥയാണ് തട്ടിവിട്ടത്.
പക്ഷേ, ടൈമിംഗ് തെറ്റിപ്പോയി. പിന്നിലിരുന്ന് യാത്ര ചെയ്തിരുന്ന സുഹൃത്ത് ഇതിനിടെ ചാടിയിറങ്ങി ഓടിയത് പൊലീസ് കണ്ടു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ യുവാവിൽ നിന്നും 50 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ആരക്കുഴ റോഡിൽ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസിന് മുന്നിലാണ് ഇവർ പെട്ടത്. കഞ്ചാവ് വിൽക്കാൻ പോകും വഴിയാണ് പിടിയിലായതെന്നാണ് പൊലീസ് നിഗമനം.
ഊരമന മേമുറി, മൂലേമോളേത്ത് രതീഷ് (24) ആണ് പിടിയിലായത്. അമ്മക്ക് മരുന്നു വാങ്ങാൻ പോകുകയാണെന്നായിരുന്നു രതീഷ് പൊലീസിനോട് പറഞ്ഞത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായി മറുപടി പറഞ്ഞതോടെ സംശയം തോന്നി പരിശോധിക്കുകയായിരുന്നു.
ബ്ലാക്ക്മാൻ എന്നറിയപ്പെടുന്ന മോഷ്ടാവാണ് വാഹനത്തിൽ നിന്നും ചാടിയിറങ്ങിയോടി രക്ഷപ്പെട്ടത്. കഞ്ചാവ് വിൽപ്പന, മോഷണം തുടങ്ങിയ കേസുകളിലെ പ്രതികളാണ് ഇരുവരും. ബ്ലാക്ക്മാന് വേണ്ടി അന്വേഷണം ആരംഭിച്ചതായി മൂവാറ്റുപുഴ എസ്ഐ സൂഫി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ