കണ്ണൂർ: ദുർബലവിഭാഗകാർക്ക് സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വാങ്ങാൻ വീട്ടമ്മയും മകനും താണ്ടിയത് കിലോമീറ്ററുകൾ. വാടകവീട്ടിൽ താമസിക്കുന്ന ആയിഷയും പതിനാറുകാരനായ മകനുമാണ് 30 കിലോമീറ്റർ അകലയുള്ള റേഷൻ കടയിലേക്ക് നടന്ന് എത്തിയത്.
കണ്ണൂർ, കോളയാട് സ്വദേശിയായ ആയിഷയും കുടുംബവും ഇപ്പോൾ പത്തായക്കുന്നിലെ വാടകവീട്ടിലാണ് താമസിക്കുന്നത്. വായന്നൂരിലെ റേഷൻകടയിലാണ് ഇവർക്ക് കാർഡുള്ളത്. സൗജന്യ പലവ്യഞ്ജനക്കിറ്റ് വാങ്ങാനായി കഴിഞ്ഞദിവസം രാവിലെ ആയിഷ മകനെയുംകൂട്ടി വായന്നൂരിലെത്തി. കിറ്റ് വാങ്ങി മടക്കയാത്രയാരംഭിച്ച ഇവർ തളർന്ന് കണ്ണവം ടൗണിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഇരുന്നു. ഒടുവിൽ കണ്ണവം പൊലീസാണ് ഇവർക്ക് തുണയായത്.
പൊലീസ് വാഹനത്തിലാണ് ഇവരെ പത്തായക്കുന്നിലെ വീട്ടിലെത്തിച്ചത്. ഹൃദ്രോഗിയായ ഭർത്താവും മൂന്ന് മക്കളുമടങ്ങുന്നതാണ് ആയിഷയുടെ കുടുംബം. ഇവരുടെ ദുരിതാവസ്ഥ അറിഞ്ഞ വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകർ സഹായവുമായി എത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ