കൊച്ചിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ 23കാരന്‍ അസം സ്വദേശി മരിച്ചു; കരള്‍ രോഗമെന്ന് ആശുപത്രി

കളമശ്ശേരി മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന യുവാവ് മരിച്ചു
കൊച്ചിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ 23കാരന്‍ അസം സ്വദേശി മരിച്ചു; കരള്‍ രോഗമെന്ന് ആശുപത്രി

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന യുവാവ് മരിച്ചു. അസം സ്വദേശി ബിജോയ് കൃഷ്ണന്‍ (23) ആണ് മരിച്ചത്. ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്നാണ് മരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ 11നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് കോവിഡ് ഇല്ലെന്നാണ് പരിശോധനാ ഫലം. മൂന്നു തവണ പരിശോധന നടത്തിയിരുന്നു.

കളമശേരിയിലെ ഒരു വ്യാപാരസ്ഥാപനത്തില്‍ കഴിഞ്ഞ 6 മാസമായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. അഞ്ച് വര്‍ഷമായി കേരളത്തിലുണ്ടെന്നാണ് വിവരം. ഇന്ന് ജില്ലയില്‍ നിന്നു 11 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 14 പരിശോധനാ ഫലങ്ങള്‍ ലഭിച്ചതെല്ലാം നെഗറ്റീവ് ആണ്. ഇനി 72 സാംപിള്‍ പരിശോധനാ ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്. മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 3 പേരെ ഡിസ്ചാര്‍ജ് ചെയ്തു. പുതിയതായി 3 പേരെ ആശുപത്രികളിലെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

മുവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഒരാളെയും സ്വകാര്യ ആശുപത്രിയില്‍ രണ്ടുപേരെയുമാണു നിരീക്ഷണത്തിലാക്കിയത്. നിലവില്‍ 19 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ 2 പേരും ആലുവ ജില്ലാ ആശുപത്രിയില്‍ 3 പേരും കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ 2 പേരും 5 സ്വകാര്യ ആശുപത്രികളിലായി 7 പേരും നിരീക്ഷണത്തില്‍ ഉണ്ട്. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന 5 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലാണ് ഉള്ളത്.

വീടുകളില്‍ നിരീക്ഷണത്തിനായി 44 പേരെ പുതിയതായി ഉള്‍പ്പെടുത്തി. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് 345 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നു ഒഴിവാക്കി. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 677 ആയി. ഇതില്‍ 522 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 28 ദിവസത്തെ നിരീക്ഷണത്തിലാണ്. 155 പേര്‍ ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 14 ദിവസത്തെ നിരീക്ഷണത്തിലാണ്. ഇന്നലെ കൊച്ചി തുറമുഖത്ത് എത്തിയ രണ്ട് കപ്പലുകളിലെ 57 ക്രൂ അംഗങ്ങളെ പരിശോധിച്ചതില്‍ ആര്‍ക്കും രോഗലക്ഷങ്ങളില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com