തിരുവനന്തപുരം: ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങൾക്ക് പിഴ നിശ്ചയിച്ച് കേരള പൊലീസ് ആക്ട് ചട്ടം ഭേദഗതിചെയ്തു. കുറ്റകൃത്യങ്ങളുടെ സ്വഭാവമനുസരിച്ച് 500 മുതൽ 5000 രൂപ വരെയാണ് പിഴ ചുമത്തുക. 1000 രൂപ വരെയുള്ള പിഴ സ്റ്റേഷൻ ഹൗസ് ഓഫീസർ റാങ്കിലുള്ള ഉദ്യോഗസ്ഥനും അതിനു മുകളിൽ 5000 രൂപ വരെയുള്ള പിഴ ജില്ലാ പൊലീസ് മേധാവിമാർക്കും ഈടാക്കാനാകുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
പിഴ ഈടാക്കാവുന്ന കുറ്റങ്ങളും പിഴയും
പൊലീസിന്റെ ചുമതലയോ അധികാരമോ ഏറ്റെടുത്താൽ 5000 രൂപ പിഴ ഈടാക്കും.
പൊലീസ് ഉദ്യോഗസ്ഥന് തെറ്റായ വിവരം നൽകിയാലും പൊലീസ്, ഫയർഫോഴ്‌സ് തുടങ്ങിയ അവശ്യസർവീസുകളെ വഴിതെറ്റിക്കുകയോ വ്യാജസന്ദേശം നൽകുകയോ ചെയ്താലും 5000 രൂപ പിഴ നൽകണം.
18 വയസ്സിൽ താഴെയുള്ളവർക്ക് ലഹരിപദാർഥങ്ങളോ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളോ വിൽക്കുകയോ സ്കൂൾ പരിസരത്ത് സൂക്ഷിക്കുകയോ ചെയ്താൽ 5000 രൂപ പിഴ ഈടാക്കും.
മോട്ടോർ ഘടിപ്പിക്കാത്ത വാഹനം സൂര്യോദയത്തിനും അസ്തമയത്തിനും അരമണിക്കൂർ മുമ്പും ശേഷവും മതിയായ വെളിച്ചമില്ലാതെ കൊണ്ടുപോയാൽ 500 രൂപ നൽകണം
വാഹനങ്ങളുടെ മുന്നിലും പിന്നിലും അഞ്ചടിയിൽ കൂടുതൽ തള്ളിനിൽക്കുന്ന സാധനവുമായി സഞ്ചരിച്ചാൽ 500 രൂപ.
വളർത്തുമൃഗങ്ങളെ അയൽവാസികൾക്കോ പൊതുജനങ്ങൾക്കോ അസൗകര്യമുണ്ടാക്കുന്ന വിധത്തിൽ അലക്ഷ്യമായി വിട്ടാൽ 500 രൂപ നൽകേണ്ടി വരും.
മാനനഷ്ടമുണ്ടാക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ പോസ്റ്ററുകൾ പതിച്ചാൽ 1000 രൂപ പിഴ നൽകേണ്ടി വരും.
ഫോൺ, ഇ-മെയിൽ തുടങ്ങിയവ വഴി ഒരാൾക്ക് ശല്യമുണ്ടാക്കിയാൽ 1000 രൂപ പിഴ ഈടാക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ