'മടിയില്‍ കനമുള്ളവനേ ഭയക്കേണ്ടതുള്ളൂ; അവരവരുടെ ശീലംവച്ച് മറ്റുള്ളവരെ അളക്കരുത്'; മറുപടിയുമായി മുഖ്യമന്ത്രി

വിവാദത്തിന് പിന്നില്‍ അതിഗൂഢമായ രാഷ്ട്രീയ ലക്ഷ്യം - ഇതിന് പിന്നില്‍ ചില ശക്തികള്‍
'മടിയില്‍ കനമുള്ളവനേ ഭയക്കേണ്ടതുള്ളൂ; അവരവരുടെ ശീലംവച്ച് മറ്റുള്ളവരെ അളക്കരുത്'; മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സ്പ്രിൻക്ലർ ഡാറ്റാ വിവാദത്തില്‍ ഹൈക്കോടതി ആരാഞ്ഞ ചോദ്യങ്ങള്‍ സ്വഭാവികമായ നടപടി മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതിയുടെ മുന്നിലൊരു കേസ് വന്നാല്‍ സ്വാഭാവികമായി അതിന്റെ വിശദാംശങ്ങളിലേക്ക് പോകും. അതിന്റെ ഭാഗമായുള്ള ചോദ്യങ്ങളാണ് കോടതി ചോദിച്ചതെന്നും ഇത് വിവരശേഖരണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്പ്രിൻക്ലർ വിവാദത്തില്‍ ഹൈക്കോടതിയുടെ നടപടികളില്‍ അപാകതയില്ല. ഏത് കോടതിയും ചെയ്യുന്നത് മാത്രമാണിത്. അതിന്റെയെല്ലാം പരിശോധന നടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, മകളുടെ കമ്പനിക്കെതിരായ ആരോപണങ്ങള്‍ക്കെതിരെ അത്തരം കാര്യങ്ങളില്‍ മറുപടി പറഞ്ഞ് സമയം കളയാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

'അത്തരത്തിലുള്ള എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ അതിന് മറുപടി നല്‍കാന്‍ അല്ല എനിക്ക് സമയം. എനിക്ക് ഈ കാര്യത്തിലൊന്നും ഒരു തരത്തിലുള്ള ആശങ്കയുമില്ല. മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടതുള്ളൂ. ആ ധൈര്യം തന്നെയാണ് ഇതുവരെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളത്. അതുതന്നെയാണ് ഇനിയങ്ങോട്ടും ഉണ്ടാകുക' മുഖ്യമന്ത്രി പറഞ്ഞു.

മകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഐടി കമ്പനിയുടെ വിലാസം എകെജി സെന്ററിന്റേതാണെന്ന ആരോപണം ശുദ്ധ അസംബന്ധമാണ്. എകെജി സെന്ററിന്റെ പേരിലാണോ ഐടി കമ്പനി രജിസ്റ്റര്‍ ചെയ്യുക. അങ്ങനെ ആരെങ്കിലും ചെയ്യുമോ. ആരോപണമുന്നയിക്കുന്നവര്‍ തെളിവുകള്‍ കൊണ്ടു വരട്ടെ. അതിന് ഒരുപാട് മാര്‍ഗങ്ങളുണ്ടല്ലോ.  അവരവരുടെ ശീലം വെച്ച് മറ്റുള്ളവരെ അളക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com