സാലറി ചലഞ്ചിനെതിരെ പ്രതിപക്ഷ സംഘടനകള്‍ ; എന്‍ജിഒ അസോസിയേഷന്‍ കോടതിയിലേക്ക്

സര്‍ക്കാരിന്റെ തീരുമാനം മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാണ് സംഘടനയുടെ വിലയിരുത്തല്‍
ഫയൽ ചിത്രം
ഫയൽ ചിത്രം

തിരുവനന്തപുരം : കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സാലറി ചലഞ്ചിനെ എതിര്‍ത്ത് പ്രതിപക്ഷ സംഘടനകള്‍. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമരം ആലോചിക്കുമെന്ന് സെക്രട്ടറിയേറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമാണ്. ജീവനക്കാരുടെ ഹിതം അനുസരിച്ച് മാത്രമേ പണം വാങ്ങാവൂ എന്നും നിര്‍ബന്ധിത സാലറി ചാലഞ്ചിലേക്ക് പോകരുതെന്നും മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നതായി സെക്രട്ടേറിയറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എം എസ് ജ്യോതിഷ് പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാരെ ദ്രോഹിക്കുന്ന നിലപാടാണ് തുടക്കം മുതല്‍ മന്ത്രി തോമസ് ഐസക്ക് സ്വീകരിച്ചിരുന്നത്. ഈ തീരുമാനം അംഗീകരിക്കാനാകില്ല. കോവിഡ് പ്രതിസന്ധിയിലും ജീവനക്കാര്‍ സര്‍ക്കാരുമായി സഹകരിക്കുന്നുണ്ട്. ജീവനക്കാര്‍ തങ്ങളുടെ സംഭാവന സര്‍ക്കാരിന് സ്വമേധയാ നല്‍കും എന്നാണ് തങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചത്. നിര്‍ബന്ധിത പിരിവിനെ അനുകൂലിക്കാനാവില്ലെന്നും ജ്യോതിഷ് വ്യക്തമാക്കി.

ജീവനക്കാരുടെ ശമ്പളം മാസത്തില്‍ ആറുദിവസത്തെ വീതം പിടിക്കാനുള്ള സാലറി ചാലഞ്ച് തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് എന്‍ജിഒ അസോസിയേഷന്‍ സൂചിപ്പിച്ചു. സര്‍ക്കാരിന്റെ തീരുമാനം മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാണ് സംഘടനയുടെ വിലയിരുത്തല്‍. സര്‍ക്കാര്‍ തീരുമാനത്തെ പി ടി തോമസ് എംഎല്‍എയും അപലപിച്ചു. അതിനിടെ സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കെഎസ്ടിഎ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com