പഞ്ചായത്തുവകുപ്പ് അവശ്യ സര്‍വീസ്; എല്ലാ ജീവനക്കാരും ജോലിക്കെത്താന്‍ നിര്‍ദേശം; കഴിയാത്തവര്‍ കാരണം കാണിച്ചില്ലെങ്കില്‍ നടപടി, ഇളവുകള്‍ ഇവര്‍ക്ക് മാത്രം

അവശ്യസര്‍വീസായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പഞ്ചായത്ത് വകുപ്പിലെ എല്ലാ ജീവനക്കാരും ഡ്യൂട്ടിക്ക് ഹാജരാകാന്‍ നിര്‍ദേശം
പഞ്ചായത്തുവകുപ്പ് അവശ്യ സര്‍വീസ്; എല്ലാ ജീവനക്കാരും ജോലിക്കെത്താന്‍ നിര്‍ദേശം; കഴിയാത്തവര്‍ കാരണം കാണിച്ചില്ലെങ്കില്‍ നടപടി, ഇളവുകള്‍ ഇവര്‍ക്ക് മാത്രം


തിരുവനന്തപുരം: അവശ്യസര്‍വീസായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പഞ്ചായത്ത് വകുപ്പിലെ എല്ലാ ജീവനക്കാരും ഡ്യൂട്ടിക്ക് ഹാജരാകാന്‍ നിര്‍ദേശം. ഇതു സംബന്ധിച്ച് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും.  പൊതുഗതാഗത സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ദൂരസ്ഥലങ്ങളില്‍ നിന്നു വരുന്ന ജീവനക്കാര്‍ക്കും ഭിന്നശേഷിക്കാര്‍, ഗുരുതര രോഗബാധിതര്‍, ഗര്‍ഭിണികള്‍, 5 വയസ്സില്‍ താഴെ പ്രായമുളള കുട്ടികളുടെ രക്ഷകര്‍ത്താക്കളായ ജീവനക്കാര്‍ എന്നിവരെ അപേക്ഷപ്രകാരം ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കാം. ഇവര്‍ നിര്‍ബന്ധമായും 'വര്‍ക് ഫ്രം ഹോം' രീതി സ്വീകരിക്കണം.

ജില്ലയ്ക്കുള്ളില്‍ സ്ഥിരതാമസമാക്കിയ, ഓഫിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ജില്ലയ്ക്കുള്ളില്‍ തന്നെ വരുന്നതുമായ ജീവനക്കാര്‍ നിര്‍ബന്ധമായും ജോലിക്ക് ഹാജരാകണം.  ഗതാഗത സൗകര്യത്തിന്റെ അപര്യാപ്തത കാരണമോ മറ്റ് അവശതകളാലോ ഹാജരാകാന്‍ കഴിയാത്തവര്‍ കാരണം കാണിച്ച് മേധാവിക്ക് അപേക്ഷ സമര്‍പ്പിക്കണം. അല്ലാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കും. 

ജീവനക്കാര്‍ ഓഫിസ് വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. ദൂരെ സ്ഥലങ്ങളില്‍ നിന്നു ജോലിക്കെത്തുന്നവര്‍ ഓഫിസിന്റെ 8 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ താമസിക്കാന്‍ നടപടി സ്വീകരിക്കണം. ഇതിന് ഓഫിസ് മേധാവികള്‍ ക്രമീകരണം ചെയ്യണം. 

സ്ഥിരതാമസമാക്കിയ ജില്ലയ്ക്കു പുറത്ത് ജോലി ചെയ്യുകയും ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സ്ഥിരതാമസ സ്ഥലങ്ങളിലകപ്പെട്ടു പോവുകയും ചെയ്ത ജീവനക്കാര്‍ക്ക് സ്വകാര്യവാഹനങ്ങളില്‍ ജോലിസ്ഥലത്തേക്കു പോകുന്നതിന് ആവശ്യമായ യാത്രാപാസിനുളള നടപടികള്‍ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ ചെയ്യണം.

കോവിഡ് നിര്‍വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുളള സ്ഥലങ്ങളില്‍ ആവശ്യമെങ്കില്‍ ജീവനക്കാരുടെ എണ്ണം ഓഫിസ് മേലധികാരിക്ക് ക്രമീകരിക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com