കൊച്ചി; സംസ്ഥാനത്തിന് പ്രളയമുന്നറിയിപ്പുമായി കേന്ദ്രം. കേരളം ഉൾപ്പടെ ആറ് സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നൽകിയത്. ബാംഗാൾ ഉൾക്കടലിൽ പുതിയതായി രൂപംകൊണ്ട ന്യൂനമർദത്തെ തുടർന്ന് ഞായറാഴ്ച വരെയുള്ള നാല് ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യതയുണ്ട്.
ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായി മഴ പെയ്യുന്നതിനാൽ പുഴകളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പെരിയാറിന്റെ വനമേഖലകളിൽ മഴ ശക്തമായി തുടരുകയാണ്. നീലഗിരി വനമേഖലകളിൽ ശക്തമായ മഴ തുടരുന്നത് ഭവാനി പുഴയിൽ വെള്ളം ഉയർത്തും. അതിനാൽ പാലക്കാട് ജില്ലയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ കടൽത്തീരങ്ങളിലും ജാഗ്രത നിർദേശം നൽകി. 60 കിലോ മീറ്റർ വേഗതയിൽ കാറ്റ് അടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതിനാൽ അഞ്ചര അടി ഉയരത്തിൽ തിരമാല ഉയരുമെന്നും കടലിൽ പോകരുതെന്നും അറിയിച്ചു.
ഇന്ന് കോഴിക്കോട് വയനാട് മേഖലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാച്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. എട്ടിന് ഇടുക്കി, പാലക്കാട് ജില്ലകളിലും ഒന്‍പതിന് മലപ്പുറം, വയനാട് കണ്ണൂര്‍ ജില്ലകളിലും തീവ്രമഴയ്ക്ക് സാധ്യതയുണ്ട്.
വടക്കന്‍ കേരളത്തില്‍ മഴ ശക്തമായി തുടരുകയാണ്. പല നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. മലയോര മേഖലകള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. മഴ കനക്കുന്ന സാഹചര്യത്തില്‍ ദേശിയ ദുരന്തനിവാരണ സേനയുടെ നാലു യൂണിറ്റ് കേരളത്തില്‍ എത്തി. ഇന്ന് രണ്ട് യൂണിറ്റ് കൂടി എത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ