മൂന്നാർ : മൂന്നാർ രാജമലയിലെ പെട്ടിമുടിയിൽ ഉണ്ടായ ഉരുൽപൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. 19 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇതിൽ ഒമ്പത് കുട്ടികളും ഉണ്ടെന്ന് ദേവികുളം സബ് കളക്ടർ പ്രേംകൃഷ്ണൻ പറഞ്ഞു.
ഇന്നലെ നടത്തിയ തിരച്ചിലിൽ പെട്ടിമുടിപ്പുഴയിൽ നിന്നും മൂന്ന് മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ, കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ മരണം 52 ആയി. ചെല്ലദുരൈ (55), രേഖ (27), രാജയ്യ (55) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. 3 പേരെയും പോസ്റ്റ്മോർട്ടം ചെയ്തു സംസ്കരിച്ചു.
പെട്ടിമുടിപ്പുഴയിലെ തിരച്ചിലിനാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നൽകുന്നത്. തിങ്കളാഴ്ച 6 മൃതദേഹം കണ്ടെടുത്തതും ഇവിടെയാണ്. ലയങ്ങളുണ്ടായിരുന്ന സ്ഥലത്ത് കൂടുതൽ ആഴത്തിൽ പരിശോധിക്കുമെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു. അവസാനത്തെ ആളെയും കണ്ടെത്തുന്നതുവരെ തിരച്ചിൽ നടത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ