തിരുവല്ല: കൊമ്പങ്കേരിയിൽ ഭർതൃമാതാവിനെ കുത്തിക്കൊന്ന മരുമകളുടെ അറസ്റ്റ് രേഖപ്പെടുത്തി. അമ്മയെ കുത്തുന്നതിനു മുമ്പ് ലിൻസി തന്നെ ആക്രമിച്ചതായി മകൻ ബിജി പറഞ്ഞു. ഭർത്താവ് ബിജിയുടെ കൈയ്ക്ക് പരുക്കേറ്റിട്ടുണ്ട്.
പത്തനംതിട്ട എസ്പി കെ ജി സൈമൺ ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തി പരിശോധന നടത്തി. സംഭവത്തിൽ മറ്റ് ദുരൂഹതകൾ ഇല്ലെന്ന് അദ്ദേഹം
പറഞ്ഞു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് നിരണം കൊമ്പങ്കേരി പ്ലാംപറമ്പിൽ കുഞ്ഞൂഞ്ഞമ്മ കൊല്ലപ്പെട്ടത്. മരുമകൾ ലിൻസി കത്രിക കൊണ്ട് കുത്തുകയായിരുന്നു. വീട്ടിൽ വച്ചു തന്നെ കുഞ്ഞുഞ്ഞമ്മ മരിച്ചു. മകൻ ബിജിയുടെ ഭാര്യയാണ് ലിൻസി.
തിങ്കളാഴ്ച വൈകുന്നേരം ഡോക്ടറെ കണ്ട് മടങ്ങിവരും വഴി ഓട്ടോയിൽ വച്ച് ഭർത്താവ് ബിജിയും ലിൻസിയുമായി വഴക്കുണ്ടായി. വീട്ടിലെത്തിയപ്പോഴും വഴക്ക് തുടർന്നു. ബിജിയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് കുഞ്ഞുഞ്ഞമ്മയെ ലിൻസി കുത്തിയത്. ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ ശേഷമാണ് ലിൻസിയെ ബിജി വിവാഹം കഴിക്കുന്നത്.
ഇവരുടെ വീട്ടിൽ വഴക്ക് പതിവായിരുന്നതിനാൽ ശ്രദ്ധിച്ചില്ലെന്നാണ് പരിസരവാസികൾ പറയുന്നത്. പ്രതി ലിൻസിയുടെ അറസ്റ്റ് ഇന്ന് രാവിലെ രേഖപ്പെടുത്തി. തിരുവല്ല താലൂക്ക് ആശുപത്രിയിൽ ലിൻസിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ