കോട്ടയം: ഭിന്നശേഷിക്കാരിയായ പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ പിതാവ് മരണം വരെ കഠിനതടവ് അനുഭവിക്കണമെന്ന് കോടതി വിധി. പ്രതി അര ലക്ഷം രൂപ പിഴയുമടക്കണം.
2018ൽ വെള്ളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. അമ്മയുടെ മരണത്തിന് പിന്നാലെ പിതാവിന്റെ സംരക്ഷണതയിലായിരുന്നു പെൺകുട്ടി. പ്രളയസമയത്ത് വീട് തകർന്നതോടെ കുട്ടിയും പിതാവും സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറ്റി.ഇവിടെവച്ച് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണായാണെന്ന വിവരം പുറത്തുവന്നത്.
പിതാവിന്റെ നിർദേശപ്രകാരം പെൺകുട്ടി അന്തർസംസ്ഥാന തൊഴിലാളിയുടെ പേരാണ് പൊലീസിൽ പറഞ്ഞത്. ഇതനുസരിച്ച് പൊലീസ് അന്തർ സംസ്ഥാന തൊഴിലാളിയെ പ്രതിയാക്കി കേസെടുത്തു.തുടർന്ന്, എറണാകുളത്തെ നിർഭയ കേന്ദ്രത്തിൽ നടത്തിയ കൗൺസലിങ്ങിലാണ് പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് കുട്ടി തുറന്നുപറഞ്ഞത്.
കോട്ടയം സ്പെഷൽ പോക്സോ കോടതിയായ ജില്ല അഡീഷനൽ സെഷൻസ് കോടതി-ഒന്ന് ജഡ്ജി ജി. ഗോപകുമാറാണ് വിധി പ്രഖ്യാപിച്ചത്. 'വിക്ടിം കോമ്പൻസേഷൻ ഫണ്ടി'ൽനിന്ന് പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിയിൽ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ