തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പൊലീസിൻറെ നേതൃത്വത്തിൽ വീടൊഴിപ്പിക്കുന്നതിനിടെ തീകൊളുത്തി മരിച്ച ദമ്പതികളുടെ ഇളയ മകൻ രഞ്ജിത്ത് രാജിന് ദേഹാസ്വാസ്ഥ്യം. രഞ്ജിത്തിനെ പൊലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. നെഞ്ചുവേദന അനുഭവപ്പെട്ടതിനെതുടർന്ന് ബോധം നഷ്ടപ്പെടുകയായിരുന്നു. ഉടൻതന്നെ സമീപവാസികൾ ചേർന്ന് പൊലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഈ മാസം 22നാണ് രാജനും ഭാര്യയും ആത്മഹത്യക്ക് ശ്രമിച്ചത്. മാതാപിതാക്കളുടെ അപ്രതീക്ഷിത മരണം കാരണം കഴിഞ്ഞ ദിവസങ്ങളിൽ കൃത്യമായ ഭക്ഷണമോ, വെള്ളമോ കുട്ടികൾ കഴിച്ചിരുന്നില്ലെന്നാണ് പരിസരവാസികൾ പറയുന്നത്. സമീപവാസിയായ സ്ത്രീയുമായുള്ള തർക്കമാണ് കേസിലേക്ക് എത്തിച്ചത്. തുടർന്ന് കുടുംബത്തെ ഇവിടെ നിന്ന് ഒഴിപ്പിക്കാൻ ഉത്തരവായി. ഇതിന് പിന്നാലെ പൊലീസ് എത്തിയതോടെ പൊലീസിനെ പിൻതിരിപ്പിക്കാൻ രാജൻ ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു.
രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ പൊലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടർന്നുപിടിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രാജനും ഭാര്യ അമ്പിളിയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ